ശ്രീകണ്ഠപുരം : കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ രേഖാചിത്രം വരച്ച് പ്രതികളെ കണ്ടെത്താൻ സഹായിച്ചത് മലപ്പട്ടം സ്വദേശിയായ ആർ.ബി.ഷജിത്തും ഭാര്യ സ്മിത എം.ബാബുവും. 15 വർഷമായി സി ഡിറ്റി (സെന്റർ ഫോർ ഡിവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി)ൽ ജോലിചെയ്യുന്ന ചിത്രകാര ദമ്പതിമാർ ആദ്യമായി വരച്ച രേഖാചിത്രങ്ങളാണ് ഇപ്പോൾ കേരളം ചർച്ചചെയ്യുന്നത്. കൊല്ലം നീരാവിലാണ് ഇവർ താമസിക്കുന്നത്.
'കുട്ടിയെ തട്ടിക്കൊണ്ടുപോയ രാത്രി അസി. കമ്മീഷണർ പ്രദീപ് കുമാർ ഫോണിലൂടെ പ്രതികളുടെ ചിത്രം വരയ്ക്കണമെന്നാവശ്യപ്പെട്ടു. രാത്രി 12 മണിയോടെ പോലീസുകാർ ഒരു ദൃക്‌സാക്ഷിയുമായി വീട്ടിലെത്തി. അവർ പറഞ്ഞതനുസരിച്ച് വെളുപ്പിന് നാലുമണി വരെ ഇരുന്ന് ചിത്രങ്ങൾ തയ്യാറാക്കി നൽകി' -ഷജിത്ത് പറഞ്ഞു. നല്ലില എന്ന സ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോകൽ ശ്രമത്തിന് ഇരയായ 10 വയസ്സുകാരിയുമായി പിറ്റേന്നും പോലീസെത്തി. അതിന്റെയും രേഖാചിത്രം വരച്ചുകൊടുത്തു. പിന്നീട് ഓയൂരിൽ തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയെ തിരികെ കിട്ടിയപ്പോൾ വീണ്ടും പോലീസിന്റെ വിളിയെത്തി. കുട്ടി കൊല്ലം വിക്ടോറിയ ആസ്പത്രിയിലായിരുന്നു. രാവിലെ 11 മണിയോടെ ആസ്പത്രിയിലെത്തി.
Post a Comment