ആധാര്‍ സേവനങ്ങള്‍ക്ക് തോന്നിയ ചാര്‍ജ് ഈടാക്കാൻ പറ്റില്ല; ഇടപെടലുമായി കേന്ദ്രം



ദില്ലി : ആധാര്‍ സേവനങ്ങള്‍ക്ക് അമിത ചാര്‍ജ് നല്‍കേണ്ടി വരുന്നുണ്ടോ.. ഇനി അത് നടക്കില്ല. കര്‍ശന നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.


ആധാര്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ആ ഓപ്പറേറ്ററെ സസ്പെൻഡ് ചെയ്യുമെന്നും, ആ ഓപ്പറേറ്ററെ നിയമിച്ച രജിസ്ട്രാര്‍ക്ക് 50,000 രൂപ പിഴ ചുമത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.


ബയോമെട്രിക്, ഡെമോഗ്രാഫിക് വിശദാംശങ്ങളുടെ അപ്‌ഡേറ്റ് ഉള്‍പ്പെടെ ആധാര്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് എല്ലാ ആധാര്‍ ഓപ്പറേറ്റര്‍മാരോടും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചു. വ്യക്തികള്‍ക്ക് അവരുടെ പരാതികള്‍ യുഐഡിഎഐയെ ഇ - മെയില്‍ വഴിയോ ടോള്‍ ഫ്രീ നമ്ബറായ 1947-വഴിയോ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.


കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ കമ്ബനികള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സിഎസ്‌സി ഇ-ഗവേണൻസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയ രജിസ്ട്രാര്‍മാരുടെയും എൻറോള്‍മെന്റ് ഏജൻസികളുടെയും ശൃംഖലയിലൂടെയാണ് ആധാര്‍ നമ്ബറിന്റെ എൻറോള്‍മെന്റും വിവരങ്ങളുടെ അപ്‌ഡേറ്റും നടക്കുന്നത്. കര്‍ക്കശമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എൻറോള്‍മെന്റ് ഏജൻസികളെ തിരഞ്ഞെടുക്കുന്നത്. വ്യക്തികളെ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റത്തിലേക്ക് എൻറോള്‍ ചെയ്യുന്നതും അവരുടെ വ്യക്തിഗത വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതും ആധാര്‍ കേന്ദ്രങ്ങളുടെ ഉത്തരവാദിത്തമാണ്.


ഇതിനായി രജിസ്ട്രാര്‍മാരുടെയും എൻറോള്‍മെന്റ് സെന്ററുകളുടെയും ശൃംഖലയെയാണ് യുഐഡിഎഐ ആശ്രയിക്കുന്നത്. അതിനിടെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 2024 മാര്‍ച്ച്‌ 14 വരെ നീട്ടി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആധാറിലെ വ്യക്തിഗത വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ അത് അപ്ഡേറ്റ് ചെയ്യാൻ കേന്ദ്രം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. 

Post a Comment

Previous Post Next Post