ശ്രീകണ്ഠപുരം : എലിവിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലിരിക്കെ യുവ വൈദികന്‍ മരിച്ച സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
യുവ വൈദികന്റെ മരണത്തിന് കാരണം ഇടവകയിലെ തന്നെ ഒരാള്‍ വ്യാജവും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചുകൊണ്ട് എഴുതിയ ഊമ കത്താണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് പയ്യന്നൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
ഊമക്കത്ത് എഴുതിയ അഞ്ജാതനെ തിരിച്ചറിഞ്ഞതായാണ് പൊലീസ് നല്‍കുന്ന വിവരം. വ്യക്തി വൈരാഗ്യവും ഇടവകയില്‍ യുവ വികാരി ഏര്‍പ്പെടുത്തിയ ചില പരിഷ്‌കാരങ്ങളുമാണ് ഇടവകയിലെ അംഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും മതിപ്പുമുണ്ടായിരുന്ന യുവ വൈദികനെ കരിവാരി തേക്കാന്‍ ഇടയാക്കിയതെന്നാണ് പൊലീസ് പ്രാഥമികമായി നല്‍കുന്ന സൂചന.പയ്യന്നൂര്‍ കണ്ടോത്ത് സെന്റ് തോമസ് പള്ളി അസിസ്റ്റന്റ് വികാരി എം അനു ആന്റണിയാണ് (38) എറണാകുളത്തെ ലൂര്‍ദ് ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പത്തു മണിയോടെ മരിച്ചത്.
കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് പള്ളിയില്‍ അവശനിലയില്‍ എലിവിഷം അകത്തു ചെന്ന നിലയില്‍ കണ്ടെത്തിയ യുവ വൈദികനെ ആദ്യം കരുവഞ്ചാലിലെ ആശുപത്രിയിൽ പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളത്തേക്കും മാറ്റുകയായിരുന്നു. ശ്രീകണ്ഠാപുരം ചെമ്ബന്തൊട്ടി നെടിയേങ സ്വദേശിയാണ്. കര്‍ഷക കുടുംബത്തില്‍ പിറന്ന അനു ആന്റണി വൈദിക പഠനം നടത്തി വികാരിയാവുകയായിരുന്നു. ആന്റണി - ആലിസ് ദമ്ബതികളുടെ മകനാണ്.

Post a Comment