മക്കൾ നഷ്ട്ടപ്പെട്ട ദമ്പതികൾക്ക് രണ്ടുകോടി നഷ്ടപരിഹാരം വിധിച്ച് കോടതി



കൊച്ചിയിൽ അഡ്വഞ്ചർ റിസോർട്ടിലെ സുരക്ഷ വീഴ്ച മൂലം രണ്ട് മക്കളും നഷ്ടപ്പെട്ട ദമ്പതികൾക്ക് 1.99 കോടി രൂപ നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം ആമ്പല്ലൂർ സ്വദേശികളായ പി വി പ്രകാശൻ , വനജ പ്രകാശൻ എന്നിവരുടെ രണ്ട് ആൺമക്കൾ പൂനയിലെ റിസോർട്ടിൽ വച്ചുണ്ടായ അപകടത്തിൽ മുങ്ങി മരിച്ചു.


റിസോർട്ട് മാനേജ്മെന്റിന്റെ വീഴ്ച മൂലം സംഭവിച്ച അപകടത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ്, ഡിബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. 2020 ഒക്ടോബർ മാസത്തിലാണ് ദമ്പതികളുടെ മക്കളായ നിതിൻ പ്രകാശ് (24), മിഥുൻ പ്രകാശ് (30 )എന്നിവർ മഹാരാഷ്ട്രയിലെ പൂനയിൽ കരന്തി വാലി അഡ്വഞ്ചർ ആൻഡ് ആഗ്രോ ടൂറിസം റിസോർട്ടിൽ സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രയ്ക്ക് പോയത്.

റിസോർട്ടിലെ സാഹസിക വിനോദങ്ങളിൽ ഏർപ്പെട്ടപ്പോൾ വെള്ളത്തിൽ മുങ്ങി അപകടം സംഭവിച്ചാണ് പരാതിക്കാരായ ദമ്പതിമാർക്ക് രണ്ടു മക്കളെയും നഷ്ടമായത്. റിസോർട്ടിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സുരക്ഷ ഒരുക്കുന്നതിലും, പരിചയസമ്പന്നരായ ഗൈഡുമാരെ നിയമിക്കുന്നതിലും റിസോർട്ട് മാനേജ്മെന്റിന് വീഴ്ച സംഭവിച്ചതാണ് അപകട കാരണമെന്ന് ആരോപിച്ചാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്.

ഈ വിഷയത്തിൽ പൂനെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ, റിസോർട്ടിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും, സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നു എന്നുള്ള കണ്ടെത്തൽ കോടതി പരിഗണിച്ചു.

Post a Comment

Previous Post Next Post