ആലക്കോട്: മലയോര മേഖലയുടെ വ്യാപാരകേന്ദ്രമായ കരുവൻചാല്‍ ടൗണില്‍ എത്തുന്ന യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന കംഫര്‍ട്ട് സ്റ്റേഷൻ പ്രഖ്യാപനം കഴിഞ്ഞ് നാലാം വര്‍ഷത്തിലും തുറന്നുകൊടുക്കാനായില്ല.മാസങ്ങള്‍ക്ക് മുമ്ബെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടം സാങ്കേതിക പ്രശ്നങ്ങളുടെ പേരിലാണ് ഇപ്പോഴും ഉപയോഗപ്പെടാതെ പോകുന്നത്.
നടുവില്‍ ഗ്രാമപഞ്ചായത്തില്‍പ്പെട്ട കരുവൻചാല്‍ ടൗണില്‍ ദിവസേന എത്തുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങള്‍ പോലും ഇതുവരെ ഒരുക്കാനായിട്ടില്ല ഇല്ല. ഇത് പരിഗണിച്ചാണ് മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് കരുവൻചാല്‍ പാലത്തിനോടു ചേര്‍ന്ന് ടേക്ക് എ ബ്രേക്ക് കംഫര്‍ട്ട് സ്റ്റേഷൻ നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചത്. തറക്കല്ലിടല്‍ കഴിഞ്ഞ് അധികം വൈകാതെ പഞ്ചായത്തില്‍ ഭരണമാറ്റം ഉണ്ടായി പിന്നൂട് മൂന്ന് വര്‍ഷത്തോളം പദ്ധതിക്ക് അനക്കമുണ്ടായില്ല.കഴിഞ്ഞ വേനല്‍ക്കാലത്ത് കരുവൻചാല്‍ പാലത്തിനോടു ചേര്‍ന്ന് പുഴയുടെ പുറമ്ബോക്ക് വക സ്ഥലത്ത് കംഫര്‍ട്ട് സ്റ്റേഷൻ നിര്‍മ്മാണം തുടങ്ങി. കെട്ടിടം പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞെങ്കിലും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാൻ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ല.
ഉറപ്പില്ലാത്ത മണ്ണില്‍ പണിത കെട്ടിടം ബലപ്പെടുത്തുന്ന പ്രവൃത്തി കൂടി പൂര്‍ത്തിയാക്കിയായാല്‍ മാത്രമെ തുറന്നുകൊടുക്കാൻ കഴിയുകയുള്ളുവെന്നാണ് ഇതിനുള്ള വിശദീകരണം.ലക്ഷങ്ങള്‍ ചിലവഴിച്ച് കെട്ടിടം നിര്‍മ്മിച്ചിട്ടും പൊതുജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്തത് കടുത്ത എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്.
Post a Comment