വ്യാജ കേസുകള്‍ ചുമത്തി പീഡിപ്പിക്കുന്നതിനെതിരെ ബസ് ഉടമകള്‍ കലക്ടറേറ്റ് മാര്‍ച് നടത്തും


കണ്ണൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ജില്ലാ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ബസുടമകളുടെ കലക്ടറേറ്റ് മാര്‍ചും ധര്‍ണയും നടത്തുമെന്ന് കോഡിനേഷന്‍ കമിറ്റി ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിന്‍ അറിയിച്ചു.20ന് രാവിലെ 10.30ന് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച് നടത്തും.

ജില്ലയിലെ ബസ് ഉടമകളേയും തൊഴിലാളികളേയും അനാവശ്യമായി പീഡിപ്പിക്കുന്നതിനെതിരെയും നിയമലംഘനത്തിന്റെ പേര് പറഞ്ഞ് ബസുകള്‍ ദിവസങ്ങളോളം കസ്റ്റഡിയില്‍ വെക്കുന്നതിനെതിരെയുമാണ് പ്രധാനമായും പ്രതിഷേധം. ചിത്രമെടുത്ത് എടുത്ത് ഏകപക്ഷീയമായി ഫൈന്‍ ഈടാക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണം. വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നെന്ന വ്യാജ പരാതി നല്‍കി ബസ് തൊഴിലാളികളെ പീഡിപ്പിക്കുന്ന നിലപാടാണ് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ അടുത്ത കാലത്തായി നടത്തി വരുന്നത്.

പാസില്ലാതെയും വ്യാജ പാസ് ഉപയോഗിച്ചും യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളോട് കന്‍ഡക്ടര്‍മാര്‍ പാസിന് ചോദിക്കുന്നതിന്റെ പേരിലാണ് ഇത്തരം വ്യാജ പരാതി പൊലീസ് സ്റ്റേഷനില്‍ നല്‍കുന്നത്. മേല്‍ കാരണത്താല്‍ യാതൊരു അന്വേഷണവും നടത്താതെ ബസ് കന്‍ഡക്ടര്‍മാരെ പോക്സോ കേസ് ചുമത്തി ജയിലടക്കുന്ന സംഭവങ്ങള്‍ തുടര്‍ന്ന് വരികയാണ്.ഇക്കാരണത്താല്‍ തൊഴിലാളികളുടെ ജോലിയിലുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ സാധിക്കാതെ വരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തി ക്കുന്നതിനാല്‍ തൊഴിലാളികള്‍ ഭയപ്പെട്ട ജോലി ചെയ്യാന്‍ താല്‍പര്യപ്പെടാത്ത സ്ഥിതിയാണ്.

നിസ്സാര കാര്യങ്ങള്‍ക്ക് പോലും പൊതു വാഹനമായ ബസുകള്‍ ആഴ്ചകളോളം സ്റ്റേഷനുകളില്‍ പിടിച്ചിട്ടും കോടതിയില്‍ ഹാജരാക്കുകയും ചെയ്യുന്നതിന്റെ ഫലമായി ബസുടമകള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കുന്നില്ല എന്നുമാത്രമല്ല വലിയ സാമ്ബത്തിക നഷ്ടവും സഹിക്കേണ്ടി വരുന്നതായി ഭാരവാഹികള്‍ പറഞ്ഞു. ബസ് വ്യവസായം വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഇത്തരം പ്രസായങ്ങളും പീഡനങ്ങളും സഹിക്കേണ്ടി വരുന്നത്. അതുകൊണ്ട് വിദ്യാര്‍ഥികളുടെ ഇത്തരം വ്യാജപരാതികളില്‍ അന്വേഷണം നടത്തി നിജസ്ഥിതി പരിശോധിച്ചശേഷം മാത്രമേ പോക്സോ കേസ് പോലുള്ള കടുത്ത നടപടി സ്വീകരിക്കാവൂയെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വിദ്യാര്‍ഥികളോട് പാസ് ആവശ്യപ്പെടുമ്ബോഴും തിരക്ക് കാരണം അടുത്ത് നില്‍ക്കാന്‍ പറത്തതിനും ജീവനക്കാരെ മര്‍ദിക്കുക നിത്യ സംഭവമായിരിക്കുന്നു. അപകടം ഉണ്ടായാല്‍ ജനങ്ങള്‍ ഡ്രൈവറെ മര്‍ദിക്കുന്നതും പതിവായിരിക്കുന്നു. ഈ അടുത്ത കാലത്ത് തലശ്ശേരി പുന്നോലില്‍ ഒരു ഡ്രൈവര്‍ മരിക്കാനിടയായി. രാഷ്ട്രീയ പാര്‍ടികള്‍ റോഡ് മുഴുവനും കയ്യടക്കി പ്രകടനങ്ങളും ഉപരോധങ്ങളും നടക്കുന്നതിന്റെ ഫലമായി ബസുടമകള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ സര്‍വീസ് നടത്താന്‍ സാധിക്കാതെ വരികയാണ്. ഇത് മത്സരഓട്ടത്തിനും കാരണമാകുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബസുടമകള്‍ക്ക് സുഗമമായി സര്‍വീസ് നടത്താനുള്ള സാഹചര്യം ഒരുക്കിതരണമെന്നും ഭാരവാഹികള്‍ അധികൃതരോട് ആവശ്യപ്പെട്ടു.

വാഹനപ്പെരുപ്പത്തിന് അനുസരിച്ച്‌ റോഡുകളുടെ ഘടനയിലും മറ്റും ശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ വരുത്താത്തത് റോഡപകടങ്ങള്‍ക്ക് കാരണമാകുന്നതായും ഇവര്‍ പറഞ്ഞു. മേല്‍ കാര്യങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ച്‌ പ്രതിസന്ധിയില്‍ കൂടി കടന്നു പോകുന്ന ബസ്സുടമകളും തൊഴിലാളികളും നേരിടുന്ന പ്രയാസങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം ഉണ്ടാക്കിത്തരണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

കോ- ഓര്‍ഡിനേഷന്‍ കമിറ്റി ജനറല്‍ കണ്‍വീനര്‍ രാജ്കുമാര്‍ കരുവാരത്ത്, കണ്‍വീനര്‍മാരായ പി കെ പവിത്രന്‍, കെ ഗംഗാധരന്‍, കെ വിജയന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post