ചോദിച്ചത് 105 പവന്‍ സ്വര്‍ണവും വസ്തുവും ബിഎംഡബ്ല്യൂ കാറും; കഴിയുന്ന അത്ര കൊടുക്കാമെന്ന് പറഞ്ഞു, എന്നിട്ടും അവര്‍ പിന്മാറി; ഡോ. ഷഹ്നയുടെ ആത്മഹത്യ വിഷമം സഹിക്കാനാകാതെ

 


യുവ ഡോക്ടറുടെ ആത്മഹത്യ സ്ത്രീധനത്തിന്റെ പേരിലെന്ന് കുടുംബം. ഷഹ്നയുടെ സുഹൃത്തായ യുവ ഡോക്ടര്‍ വിവാഹത്തിന് ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടതായി കുടുംബം ആരോപിച്ചു.

സുഹൃത്തായ ഡോക്ടര്‍ വിവാഹത്തിന് ഭീമമായ തുക സ്ത്രീധനമായി ചോദിച്ചെന്നും, നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് അറിയിച്ചതായും കുടുംബം ആരോപിച്ചു. ഇതിന്റെ പേരില്‍ ഷഹ്ന മനോവിഷമത്തിലായിരുന്നെന്നും കുടുംബം പറഞ്ഞു.

‘വിവാഹം നടക്കണമെങ്കില്‍ ഭീമമായ തുക സ്ത്രീധനമായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. അതു കൊടുത്തില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുമെന്ന് അറിയിച്ചു. 150 പവന്‍ സ്വര്‍ണം, വസ്തു, ബിഎംഡബ്ല്യൂ കാര്‍ എന്നിങ്ങനെയാണ് വിവാഹം നടത്താനായി സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഷഹ്നയുടെ ഇഷ്ടം കണക്കിലെടുത്ത് 50 പവന്‍, 50 ലക്ഷം രൂപയുടെ സ്വത്തും ഒരു കാറും കൊടുക്കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചിരുന്നു. കൊടുക്കാന്‍ പറ്റുന്ന അത്രയും കൊടുക്കുമെന്ന് ഉറപ്പു നല്‍കിയിട്ടും വിവാഹം നടത്താന്‍ തയാറായില്ല. വിവാഹത്തില്‍ നിന്ന് പിന്മാറി.‘ ഇത്രയും നാള്‍ സ്‌നേഹിച്ച വ്യക്തി തന്നെ കൈവിട്ടു എന്ന കാര്യം ഷഹ്നയെ മാനസികമായി തകര്‍ത്തു കളഞ്ഞെന്ന് കുടുംബം ആരോപിച്ചു


ഷഹ്നയുടെ മുറിയില്‍ നിന്ന് പൊലീസ് ഷഹാനയുടെതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’ എന്നായിരുന്നു കുറിപ്പില്‍. വിഷയത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസമാണ് ഫ്‌ലാറ്റിനുള്ളില്‍ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയും, തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ.ഷഹ്നയെ ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുന്നു കുത്തിവച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

Post a Comment

Previous Post Next Post