വാഹനങ്ങളുടെ ആര്‍.സിയും എടിഎം കാര്‍ഡ് രൂപത്തിലേക്ക്; പെറ്റ് ജി കാര്‍ഡ് അച്ചടി ഒക്ടോബര്‍ നാല് മുതല്‍



വാഹനങ്ങളുടെ രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റുകളും (ആര്‍.സി.) ഡ്രൈവിങ് ലൈസൻസുപോലെ ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള പെറ്റ് ജി കാര്‍ഡിലേക്ക് മാറുന്നു.
വ്യാഴാഴ്ചമുതല്‍ അപേക്ഷ സ്വീകരിക്കും. ഒക്ടോബര്‍ നാലുമുതല്‍ വിതരണം ആരംഭിക്കും. ഡ്രൈവിങ് ലൈസൻസ് അച്ചടിക്കുന്ന തേവരയിലെ കേന്ദ്രീകൃത യൂണിറ്റിലാണ് ഇവയും തയ്യാറാക്കുക. 

ഓഫീസുകളില്‍ ആര്‍.സി. ലാമിനേറ്റഡ് കാര്‍ഡുകളില്‍ തയ്യാറാക്കുന്ന രീതി അവസാനിപ്പിക്കും. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ ഒക്ടോബര്‍ മൂന്നിനുമുമ്ബ് തീര്‍ക്കാൻ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി. സാങ്കേതികപ്രശ്നങ്ങളാല്‍ പൂര്‍ത്തീകരിക്കാൻ കഴിയാത്തവയ്ക്ക് പെറ്റ് ജി കാര്‍ഡിന്റെ തുകകൂടി അടയ്ക്കേണ്ടിവരും. എ.ടി.എം. കാര്‍ഡിന്റെ മാതൃകയില്‍ പഴ്സില്‍ ഒതുങ്ങുന്നതാണ് പുതിയ ആര്‍.സി. 

ഇവയ്ക്ക് 200 രൂപയും രജിസ്റ്റേഡ് തപാല്‍ ഫീസും അധികംനല്‍കണം. ലാമിനേറ്റഡ് കാര്‍ഡുകള്‍ക്ക് ഇതുവരെ ഫീസ് ഈടാക്കിയിരുന്നില്ല. സീരിയല്‍ നമ്ബര്‍, യു.വി. ചിഹ്നങ്ങള്‍, ഗില്ലോച്ചെ പാറ്റേണ്‍, ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യു.ആര്‍. കോഡ് എന്നിങ്ങനെ അത്യാധുനിക സുരക്ഷാസംവിധാനങ്ങളെല്ലാം പുതിയ ആര്‍.സി.യിലുണ്ടാകും.

പെറ്റ് ജി കാര്‍ഡ് രൂപത്തിലേക്ക് വാഹന രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് മാറുന്നതോടെ ഇടനിലക്കാരുടെ കൈകടത്തലുകള്‍ ഇല്ലാതാകുമെന്നതാണ് പ്രധാന നേട്ടമായി വിലയിരുത്തിയിരുന്നത്. ഓഫീസുകളില്‍ നിന്നും ഓണ്‍ലൈനില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ചായിരിക്കും തേവരയിലെ കേന്ദ്രത്തില്‍ നിന്നും ആര്‍.സി. അച്ചടിച്ച്‌ വിതരണം ചെയ്യുന്നതെന്നായിരുന്നു മുൻപ് പുറത്തുവന്ന വിവരം. 

ഇടനിലക്കാര്‍ ഏല്‍പ്പിക്കുന്ന അപേക്ഷകള്‍ പെട്ടെന്നുതീര്‍പ്പാക്കി ആര്‍.സി. വിതരണംചെയ്യുന്നുവെന്ന പരാതി ഈ സംവിധാനത്തിലേക്ക് മാറുന്നതോടെ ഇല്ലാതാകുമെന്നായിരുന്നു മുൻ റിപ്പോര്‍ട്ടുകള്‍. മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളിലെ വലിയൊരു ജോലിഭാരവും ഇതോടെ കുറയും. ലാമിനേറ്റഡ് കാര്‍ഡുകള്‍ തയ്യാറാക്കാനും തപാലില്‍ അയക്കാനും നിയോഗിച്ച ജീവനക്കാരെ ഇനി മറ്റുജോലികളിലേക്ക് വിന്യസിക്കാനാകും.

ഏപ്രില്‍ 21 മുതലാണ് ഡ്രൈവിങ് ലൈസൻസ് അച്ചടി തേവരയിലേക്ക് മാറ്റിയത്. ദിവസം 25,000 ലൈസൻസുകള്‍വരെ അച്ചടിക്കുന്നുണ്ട്. ഓഫീസുകളില്‍നിന്ന് നേരിട്ടുനല്‍കിയിരുന്നപ്പോള്‍ ദിവസം പരമാവധി 5000 ലൈസൻസുകളാണ് നല്‍കിയിരുന്നത്. നിലവിലുള്ള ലൈസൻസുകള്‍ പെറ്റ് ജി കാര്‍ഡിലേക്ക് അടുത്ത മെയ് മാസം വരെ സാവകാശം അനുവദിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post