കടന്നു പോയത് കാലാവസ്ഥാ ചരിത്രത്തിലെ ഏറ്റവും മോശമായ ഓഗസ്റ്റ്; 100 വര്‍ഷത്തിനിടെ ഏറ്റവും മഴ കുറഞ്ഞ ഓഗസ്റ്റ്

 


ദില്ലി: ഇത്തവണ കഴിഞ്ഞുപോകുന്നത് 100 വര്‍ഷത്തിനിടെ ഏറ്റവും മഴകുറഞ്ഞ ഓഗസ്റ്റ് മാസം. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റാണ് കടന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.


സാധാരണ ലഭിക്കുന്നതിനെനേക്കാള്‍ 30 മുതല്‍ 33 ശതമാനം കുറഞ്ഞ മഴയാണ് ഓഗസ്റ്റില്‍ രാജ്യത്താകമാനം ലഭിച്ചത്. എല്‍നിനോ പ്രതിഭാസമാണ് ഇത്രയും മഴക്കുറവിന് കാരണം. സെപ്റ്റംബറില്‍ ലഭിക്കുന്ന മഴയിലാണ് ഇനി പ്രതീക്ഷ. സെപ്‌തംബര്‍ മൂന്നാംവാരം വരെയാണ്‌ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ സമയം.


സെപ്റ്റംബറില്‍ പ്രതീക്ഷിത മഴ ലഭിച്ചാല്‍ തന്നെ നിലവിലെ കുറവ്‌ പരിഹരിക്കാൻ കഴിയില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. സെപ്റ്റംബറില്‍ 94-96 ശതമാനം മഴയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌ തലവൻ മൃത്യുഞ്‌ജയ്‌ മൊഹാപാത്ര അറിയിച്ചു.


2005 വര്‍ഷത്തിലാണ് സമീപകാലത്ത് ഇത്രയും കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് കടന്നുപോയത്. അന്ന് 25 ശതമാനമായിരുന്നു മഴക്കുറവ്. 1965ല്‍ 24.6, 1920ല്‍ 24.4, 2009ല്‍ 24.1, 1913ല്‍ 24 ശതമാനം എന്നിങ്ങനെയാണ്‌ ഇതിനു മുമ്ബ് ഓഗസ്റ്റിലുണ്ടായ മഴക്കുറവ്‌. കേരളത്തിലും വലിയ രീതിയിലുള്ള മഴക്കുറവ് രേഖപ്പെടുത്തി.


സംസ്ഥാനത്തെ 14 ജില്ലകളിലും വലിയ അളവിലാണ് ഓഗസ്റ്റില്‍ മഴക്കുറവ് രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ സാധാരണ നിലയിലുള്ള മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വരള്‍ച്ചയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, ഇന്ത്യൻ മഹാസമുദ്രത്തില്‍ മഴക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ടാകാമെന്നാണ് നിഗമനം. ഇന്ത്യൻ മഹാസമുദ്രത്തില്‍ ഇന്ത്യൻ ഓഷ്യൻ ഡൈപ്പോള്‍ ( IOD-ഐഒഡി ) പ്രതിഭാസം അനുകൂലമാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായിലേറെയായി ഐഒഡി സൂചികയില്‍ അനുകൂലമായ മാറ്റമുണ്ടാകുന്നു.


ഐഒഡി സൂചിക +0.34 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് +0.79 ഡിഗ്രി സെല്‍ഷ്യസായി ഉയരുകയും പോസിറ്റീവ് ഐഒഡി പരിധിയായ +0.4 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ കൂടുതലാകുകയും ചെയ്തു. ഇതേ രീതിയില്‍ തുടര്‍ച്ചയായി നാല് ആഴ്ചക്ക് മുകളില്‍ നിന്നാല്‍ പോസിറ്റീവ് ഐഒഡി സ്ഥിരീകരിക്കും. ഐഒഡി പോസിറ്റീവിനനുസരിച്ച്‌ അന്തരീക്ഷവും പ്രതികരിച്ചാല്‍ കേരളത്തിലും ചെറിയ തോതില്‍ മഴക്ക് അനുകൂലമാകാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 



Post a Comment

Previous Post Next Post