കരുവഞ്ചാൽ: കനത്ത മഴയിൽ തകർന്ന കരുവഞ്ചാൽ വോളിബോൾ കോർട്ട് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ 30 വർഷത്തോളമായി കായിക പ്രേമികളുടെ ആവേശമായ കരുവഞ്ചാൽ പാലത്തിന് സമീപമായി പുഴയോടു ചേർന്നുള്ള പുറംപോക്ക് ഭൂമിയിലുള്ള ഗ്രൗണ്ടിലാണ് വോളിബോളിനെ സ്നേഹിക്കുന്ന ഒരുപറ്റം യുവാക്കൾ വോളിബോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ഇക്കാലയളവിൽ നിരവധി പ്രശസ്ത സംസ്ഥാന വോളി ബോൾ താരങ്ങളെ നാടിന് സംഭാവന നൽകിയിട്ടുണ്ട്.
പുഴയോടു ചേർന്നുള്ള പ്രദേശമായതുകൊണ്ടു തന്നെ എല്ലാം വർഷവും ചെറിയ തോതിൽ വോളിബോൾ കോർട്ടിന് മഴക്കാലത്ത് നാശനഷ്ടങ്ങൾ സംഭവിക്കുമായിരുന്നെങ്കിലും കളിക്കുന്നവർ തന്നെ സാമ്പത്തികം കണ്ടെത്തി അറ്റകുറ്റപ്പണികൾ നടത്തിയാണ് ഗ്രൗണ്ട് സംരക്ഷിച്ച് പോന്നിരുന്നത്. നിർഭാഗ്യവശാൽ ഇത്തവണത്തെ കാലവർഷത്തിൽ പണി നടന്നുകൊണ്ടിരിക്കുന്ന കരുവഞ്ചാൽ പാലത്തിന്റെ തുണുകളിൽ തട്ടി പുഴ ഗതി മാറി ഒഴുകി കോർട്ടിന്റെ ഒരു ഭാഗം പൂർണമായും നശിച്ച അവസ്ഥയിലാണ്. മണ്ണിടിഞ്ഞ ഭാഗം കരിങ്കൽ കെട്ടി സംരക്ഷിച്ചെങ്കിൽ മാത്രമേ വോളിബോൾ കോർട്ട് പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളു.
വോളിബോൾ കോർട്ട് പുനഃസ്ഥാപിച്ച് എടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ, ജില്ലാ കളക്ടർ, ആലക്കോട് പഞ്ചായത്ത് അധികൃതർ എന്നിവരോട് കരുവഞ്ചാൽ വോളി ടീം പ്രവർത്തകരുടെ യോഗം ആവശ്യപ്പെട്ടു. ജോഷി മുക്കിടികാട്ടിൽ അധ്യക്ഷത വഹിച്ചു. പി.എൻ. സുനിൽകുമാർ, ജോമി ദേവസ്യാ, ബിനു മാത്യു, പി.എ. ജാബിർ, ബിനോയ് പോൾ എന്നിവർ പ്രസംഗിച്ചു.

Post a Comment