കണ്ണൂര്‍: വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, കോളജുകള്‍, യുവജനക്ലബുകള്‍, കുടുംബശ്രീകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ നടത്തുന്ന ഓണാഘോഷങ്ങളില്‍ ഹരിതചട്ടം നിര്‍ബന്ധമായും പാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യ അറിയിച്ചു.
ജില്ലയില്‍ ഹരിത ചട്ടം പാലിക്കുന്നുണ്ടോ എന്നതില്‍ പരിശോധന നടത്താൻ തദേശ ഭരണ സ്ഥാപനങ്ങള്‍ പ്രത്യക സ്‌ക്വാഡുകള്‍ രൂപീകരിക്കും. ഓണാഘോഷങ്ങളെത്തുടര്‍ന്നുണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ അതത് അവസരത്തില്‍ തന്നെ സംസ്‌കരിക്കാൻ സംവിധാനം സംഘാടകര്‍ തന്നെ ഉണ്ടാക്കണം.
അജൈവമാലിന്യങ്ങള്‍ തരം തിരിച്ച് ഹരിത കര്‍മസേനയെ ഏല്‍പിക്കണം. അതോടൊപ്പം സംഘാടകര്‍ നിശ്ചിത യൂസര്‍ഫീ ഹരിത കര്‍മ സേനയ്ക്ക് നല്‍കുകയും വേണം. ഓണാഘോഷം കഴിയുമ്ബോഴേക്കും ജില്ലയില്‍ ഒരിടവും മാലിന്യക്കൂമ്ബാരമായി മറാതിരിക്കാൻ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.
ജില്ലയിലെ എല്ലാ ത്ദേശ സ്ഥാപനങ്ങളും വിവിധ ഓഫീസ് മേധാവികളുടേയും സര്‍ക്കാര്‍ സ്വകാര്യ വ്യാപാരി വ്യവസായി, ക്ലബ്, വായനശാല മറ്റ് സംഘടനകളുടെയും യോഗം വിളിച്ച് ചേര്‍ത്ത് ഗ്രീൻ പ്രോട്ടോക്കോള്‍ പാലിച്ച് ഓണാഘോഷം നടത്തുന്നതിനുള്ള നിര്‍ദേശം നല്‍കണം.
നിരോധിത ഉത്പന്നങ്ങള്‍ ഓണാഘോഷ പരിപാടികളില്‍ ഉപയോഗിക്കാതിരിക്കുന്നതിന് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ഒറ്റത്തവണ ഉപയോഗമുള്ള നിരോധിത വസ്തുക്കളും 500 മില്ലി ലിറ്ററില്‍ താഴെയുള്ള കുപ്പികളിലെ കുടിവെള്ള വിതരണവും ആഘോഷങ്ങളില്‍നിന്ന് ഒഴിവാക്കണം.
അലങ്കാര വസ്തുക്കള്‍ പ്രകൃതി സൗഹാര്‍ദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചായിരിക്കണം. നിരോധിത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കണം. കാറ്ററിംഗ് സംഘടനകളുടെയും വ്യക്തികളുടെയും യോഗം തദേശ സ്ഥാപന തലത്തില്‍ വിളിച്ച് ചേര്‍ക്കണം.
തെരുവ് കച്ചവടക്കാര്‍, പൂ വില്പനക്കാര്‍ എന്നിവര്‍ മാലിന്യക്കൂനകള്‍ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിഥി തൊഴിലാളികള്‍ കൂടുതലുള്ള ഇടങ്ങളില്‍ ഹരിത പെരുമാറ്റ ചട്ടങ്ങളുടെ വിവരങ്ങള്‍ ഹിന്ദിയില്‍ കൂടി എഴുതി പ്രദര്‍ശിപ്പിക്കാൻ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.
വൃത്തിയും വെടിപ്പുമുള്ള ഓണാഘോഷത്തോടൊപ്പം ഹരിത പെരുമാറ്റ ചട്ടങ്ങളും കര്‍ശനമായി പാലിക്കണമെന്നും പി.പി. ദിവ്യ നിര്‍ദേശിച്ചു.
.jpeg)
Post a Comment