മണിപ്പൂരിലെ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ സൗകര്യങ്ങളൊരുക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല



കണ്ണൂര്‍: മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ഥികളെ സ്വാഗതം ചെയ്ത് കണ്ണൂര്‍ സര്‍വകലാശാല. മണിപ്പൂരിലെ മൂന്ന് മാസമായി തുടരുന്ന പ്രക്ഷുബ്ധമായ സാഹചര്യം കണക്കിലെടുത്ത്, അവരുടെ പഠനം തുടരാന്‍ സഹായിക്കുന്നതിനായി കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ തിങ്കളാഴ്ച (07.08.2023) ചേര്‍ന്ന കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സ്‌പെഷല്‍ സിന്‍ഡികേറ്റ് യോഗം തീരുമാനിച്ചു.


ഇതിനായി സൂപര്‍ ന്യൂമറി സീറ്റുകള്‍ അനുവദിക്കുന്നതിന് സിന്‍ഡികേറ്റില്‍ തീരുമാനമായി. 

വിദ്യാര്‍ഥി പ്രവേശനം ആവശ്യപ്പെട്ട് മണിപ്പൂര്‍ സംസ്ഥാനത്തെ ഗോത്ര വിദ്യാര്‍ഥി സംഘടനകള്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയ്ക്ക് കത്തയച്ചതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന യൂനിവേഴ്‌സിറ്റി സ്‌പെഷല്‍ സിന്‍ഡികേറ്റ് യോഗത്തില്‍ അംഗം എന്‍ സുകന്യ വിഷയവുമായി ബന്ധപ്പെട്ട് പ്രമേയം അവതരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സിന്‍ഡികേറ്റ് തീരുമാനം അംഗീകരിച്ചത്. മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പിജി പ്രവേശനത്തിനുള്ള അപേക്ഷ യൂനിവേഴ്‌സിറ്റിക്ക് ലഭിച്ചിട്ടുണ്ടെന്നും വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.


കണ്ണൂര്‍ യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജുകളില്‍ കോഴ്‌സുകളില്‍ ചേരാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ രേഖകളും സര്‍ടിഫികറ്റുകളും ഇല്ലെങ്കില്‍, അവരുടെ അപേക്ഷകള്‍ പ്രത്യേകമായി പരിഗണിച്ച്‌ കോഴ്‌സുകള്‍ അവസാനിക്കുന്ന സമയത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കുന്നതിനുള്ള ക്രമീകരണവും ഏര്‍പെടുത്തുന്നതിന് തീരുമാനമായി. പ്രവേശനം നേടുന്നവര്‍ക്ക് സാമ്ബത്തികമായ സഹായം നല്‍കുന്നതിനും സര്‍വകലാശാല ആലോചിക്കുന്നുണ്ട്. 

സാമ്ബത്തിക സഹായത്തിന് സര്‍കാരിനെ സമീപിക്കാനും കൂടാതെ ജനകീയമായി സാമ്ബത്തിക ബാധ്യത ശേഖരിക്കുന്നതിനും സിന്‍ഡികേറ്റില്‍ അഭിപ്രായമുയര്‍ന്നു. ജനന സര്‍ടിഫികറ്റ്, ട്രാന്‍സ്ഫര്‍ സര്‍ടിഫികറ്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും രേഖ നല്‍കാന്‍ നിര്‍ബന്ധിക്കാതെ അവരെ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ മുഖാന്തരം പ്രവേശനം നല്‍കാനും സിന്‍ഡികേറ്റ് യോഗത്തില്‍ തീരുമാനമായി. വി സി, സിന്‍ഡികേറ്റ് അംഗം എന്‍ സുകന്യ, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് പി കെ വിജയന്‍ തുടങ്ങിയവര്‍ സിന്‍ഡികേറ്റ് യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post