എല്‍ഡിഎഫ്‌ -7, യുഡിഎഫ്‌ -9: കക്ഷിനിലയില്‍ മാറ്റമില്ലാതെ ഉപതെരഞ്ഞെടുപ്പ്‌ ഫലം

 


തിരുവനന്തപുരം> സംസ്ഥാനത്ത് 17 തദ്ദേശ വാര്‍ഡിലേക്ക് വ്യാഴാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏഴിടത്ത് എല്‍ഡിഎഫും ഒമ്ബതിടത്ത് യുഡിഎഫും വിജയിച്ചു.


ഒരിടത്ത് ബിജെപിക്കാണ് വിജയം. എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് മൂന്ന് സീറ്റ് പിടിച്ചു. കഴിഞ്ഞതവണ എല്‍ഡിഎഫ് വിജയിച്ച എറണാകുളം ജില്ലയിലെ രണ്ടുവാര്‍ഡില്‍ ഇത്തവണ യുഡിഎഫ് വിജയിച്ചു. എറണാകുളം മുക്കന്നൂരില്‍ സ്വതന്ത്രൻ ജയിച്ച വാര്‍ഡും ഇക്കുറി യുഡിഎഫ് നേടി. അതോടെ ഇരു മുന്നണിക്കും നിലവിലുണ്ടായിരുന്ന എണ്ണം സീറ്റുകള്‍ ലഭിച്ചു. യുഡിഎഫിന്റെ ഒമ്ബതില്‍ എട്ടു സീറ്റും മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്നാണ്. കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാര്‍ഡിലാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞതവണ എല്‍ഡിഎഫ് സ്ഥാനാര്ഥി 2 വോട്ടിന് വിജയിച്ച വാര്‍ഡാണിത്.


കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് യുഡിഎഫ് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തത്. 


കൊല്ലം ജില്ലയിലെ തെന്മല പഞ്ചായത്തിലെ യുഡിഎഫ് സിറ്റിങ് സീറ്റായ ഒറ്റക്കല്‍ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എസ് അനുപമ 34 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിലെ ബിജിലി ജെയിംസിനെ തോല്‍പ്പിച്ചു. ഈ വാര്ഡിലെ 25 വര്ഷത്തെ യുഡിഎഫ് ആധിപത്യം അവസാനിപ്പിച്ചാണ് ഇടതുപക്ഷത്തിന്റെ വിജയം. ഇതോടെ യുഡിഎഫ് ഭരിക്കുന്ന 16 വാര്ഡുള്ള തെന്മല പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ് സീറ്റ് വീതമായി. നേരത്തെ എല്‍ഡിഎഫിന് ആറ്, യുഡിഎഫിന് എട്ട് സീറ്റുമായിരുന്നു. രണ്ടു സ്വതന്ത്രൻമാരുമുണ്ട്.


പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് താനിക്കുന്ന് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ പി മനോജ് 303 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച വാര്‍ഡാണ് പിടിച്ചെടുത്തത്. താനിക്കുന്ന് വാര്‍ഡ് കോണ്‍ഗ്രസ് അംഗമായിരുന്ന പി മനോജ് രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് ഭാരവാഹി സ്ഥാനവും രാജിവച്ച്‌ പി മനോജ് സിപിഐ എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.


ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തില്‍ യുഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ് മുന്നേറ്റം. 13-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എൻ പി രാജൻ 197 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിലവിലെ പഞ്ചായത്ത് അംഗമായിരുന്ന കോണ്‍ഗ്രസിലെ കെ ടി വിശാഖ് വിദേശത്ത് പോയതിനെ തുടര്‍ന്ന് സ്ഥിരമായി പഞ്ചായത്ത് കമ്മറ്റികളില്‍ പങ്കെടുക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കുകയായിരുന്നു.


കോട്ടയം, തൃശൂര്‍, കണ്ണൂര്‍ മറ്റ് നാല് വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. 


കോട്ടയം ജില്ലയിലെ വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവന്തുരുത്ത് ഡിവിഷനിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി സിപിഐഎമ്മിലെ രേഷ്മ പ്രവീണ്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ധന്യ സുനിലിനെയാണ് തോല്‍പ്പിച്ചത്. സിപിഐഎമ്മിലെ സുഷമ സന്തോഷ് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 232 വോട്ടാണ് ഭൂരിപക്ഷം


തൃശൂര്‍ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തില്‍ വാര്‍ഡ് 15ല്‍ ( താണിക്കുടം ) നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വൻമുന്നേറ്റം. കോണ്‍ഗ്രസ് മുന്നാം സ്ഥാനത്ത്. ബിജെപിയാണ് രണ്ടാമത്. എല്‍ഡിഎഫിലെ മിഥുൻ തിയ്യത്തുപറമ്ബിലാണ് (സിപിഐ) വിജയിച്ചത്. എല്‍ഡിഎഫ് 827 വോട്ട് നേടി. എൻഡിഎ സ്ഥാനാര്‍ഥി രാഹുല്‍കുറുമാംപുഴക്ക് 653 വോട്ടും യുഡിഎഫിലെ പി എൻ രാധാകൃഷ്ണന് 175 വോട്ടും ലഭിച്ചു.

എല്‍ഡിഎഫിന് 63 വോട്ടിന്റെ വര്‍ധനവുണ്ടായി. കോണ്‍ഗ്രസിന് 283 വോട്ട് കുറഞ്ഞു. ബിജെപിക്ക് കഴിഞ്ഞതവണത്തേക്കാള്‍ 209 വോട്ട് അധികം ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താൻ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് അട്ടിമറിച്ചതായാണ് സൂചന. എന്നാല്‍ ഇത് മറികടന്ന് എല്‍ഡിഎഫ് ചരിത്രവിജയം നേടി. 


കണ്ണൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. മുണ്ടേരി പഞ്ചായത്ത് പത്താം വാര്‍ഡ് താറ്റിയോട് വാര്‍ഡിലും ധര്‍മ്മടം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ പരിക്കടവിലുമാണ് എല്‍ഡിഎഫ് വിജയിച്ചത്.


താറ്റിയോടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ ബി പി റീഷ്മ 393 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിലെ കെ ടി ബീനയെയാണ് തോല്‍പ്പിച്ചത്. റീഷ്മയ്ക്ക് 724 വോട്ടും ബിനയ്ക്ക് 331 വോട്ടുമാണ് ലഭിച്ചത്. സിപിഐ എം അംഗമായിരുന്ന എം വിജിതയുടെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.


ധര്‍മ്മടം പരിക്കടവില്‍ സിപിഐ എമ്മിലെ ബി ഗീതമ്മയാണ് വിജയിച്ചത്. യു ഡി എഫിലെ എം സുരേഷിനെയാണ് തോല്‍പ്പിച്ചത്. എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റാണിത്. സി പി ഐ എമ്മിലെ കെ കെ ശശീന്ദ്രനാൻ മരിച്ചതിനെത്തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.


എറണാകുളം ജില്ലയില്‍ നാലുവാര്‍ഡും യുഡിഎഫ് നേടി. വടക്കേക്കര പതിനൊന്നാം വാര്‍ഡില്‍ നിഖിത ജോബി 228 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. മെമ്ബറായിരുന്ന യുഡിഎഫിന്റെ പി ജെ ജോബിയുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. എല്‍ഡിഎഫിലെ കെ എസ് സുനിയെയാണ് പരാജയപ്പെടുത്തിയത്.


മൂക്കന്നൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ സിനി മാത്തച്ചൻ തെരഞ്ഞെടുക്കപ്പെട്ടു, ഭൂരിപക്ഷം, 251. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജയിച്ച രേഷ്മ വര്‍ഗീസ് രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സ്വതന്ത്ര സിസിമോള്‍ റിജോയാണ് പരാജയപ്പെട്ടത്.


പള്ളിപ്പുറം വാര്‍ഡ് പത്ത് 72 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ദീപ്തി പ്രൈജു ജയിച്ചു. എല്‍ഡിഎഫിലെ രേഷ്മ നിമലിനെയാണ് പരാജയപ്പെടുത്തിയത്. സിപിഐ എമ്മിലെ അജിത ശശാങ്കൻ രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.


ഏഴിക്കര പഞ്ചാത്ത് മൂന്നാം വാര്‍ഡ് 62 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ടി പി സോമൻ ജയിച്ചു. എല്‍ഡിഎഫിലെ അഡ്വ. എം എസ് നവനീതിനെയാണ് പരാജയപ്പെടുത്തിയത്. എല്‍ഡിഎഫിലെ കെ എം അനൂപിന്റെ രാജിയെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.


മലപ്പുറം ജില്ലയില്‍ നാലുവാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. ചുങ്കത്തറ കളക്കുന്ന് വാര്‍ഡില്‍ കെപി മൈമൂന വിജയിച്ചു. എല്‍ഡിഎഫിലെ റസീന സജീമിനെയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 164 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നത് 109 ആയി കുറഞ്ഞു.


പുഴക്കാട്ടിരി പഞ്ചായത്തിലെ കട്ടിലശേരി (16) വാര്‍ഡില്‍ യുഡിഎഫിലെ ചക്കച്ചൻ അബ്ദുള്‍ അസീസ് ജയിച്ചു. ഭൂരിപക്ഷം ആറ്. കഴിഞ്ഞ തവണ 112 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. അബ്ദുസമദ് കണക്കാംതൊടിയെയാണ് പരാജയപ്പെടുത്തിയത്.


തുവ്വൂര്‍ പഞ്ചായത്തിലെ അക്കരപ്പുറം പട്ടികജാതി സംവരണം വാര്‍ഡില്‍ മുസ്ലീം ലീഗിലെ തയ്യില്‍ അയ്യപ്പൻ വിജയിച്ചു. സിപിഐ എമ്മിലെ കെ വി സുധിയെയാണ് പരാജയപ്പെടുത്തിയത്.


ചെമ്മാണിയോട് ബ്ലോക് ഡിവിഷൻ രണ്ടാം വാര്‍ഡില്‍ യുഡിഎഫിലെ മുസ്ലീംലീഗ് സ്ഥാനാര്‍ഥി യു മുൻഷീര്‍ വിജയിച്ചു. അൻവര്‍ പുളിയങ്കാട്ടിലിനെയാണ് തോല്‍പ്പിച്ചത്. പാലത്തിങ്ങല്‍ ഉസ്മാന്റെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.


കോഴിക്കോട് ജില്ലയില്‍ വേളം പഞ്ചായത്തിലെ പാലോടികുന്നിലും യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. ലീഗിലെ ഇ പി സലിം വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി വിജയനെയാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാവ് വി പി സുധാകരന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Post a Comment

Previous Post Next Post