24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 17 രോഗികള്‍ക്ക്; മുംബൈയില്‍ ആശുപത്രിയില്‍ കൂട്ടമരണം



മുംബൈ: മഹാരാഷ്ട്രയിലെ താനെയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 18 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഛത്രപതി ശിവജി മഹാരാജ് മെമ്മോറിയല്‍ ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 18 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി താനെ മുനിസിപ്പല്‍ കമ്മീഷണര്‍ അഭിജിത് ബംഗാര്‍ സ്ഥിരീകരിച്ചു. മരണപ്പെട്ട രോഗികളില്‍ ചിലര്‍ വൃക്കരോഗം, ന്യുമോണിയ, റോഡപകടങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രോഗികള്‍ക്ക് കൃത്യമായ ചികിത്സ ലഭിച്ചോ എന്ന് പരിശോധിക്കുന്നതിനായി ഒരു ഉന്നതതല കമ്മിറ്റി രൂപവത്കരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അന്തരിച്ച രോഗികളുടെ കുടുംബത്തിനൊപ്പമാണ് ഞങ്ങള്‍. ആശുപത്രിയുടെ ഭാഗത്തുനിന്ന് അശ്രദ്ധ കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. അത്തരം സാഹചര്യങ്ങളില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും, മന്ത്രി ദീപക് കേസര്‍കര്‍ പറഞ്ഞു. രോഗികളുടെ എണ്ണത്തിന് അനുപാതികമായി ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ഇല്ലായിരുന്നെന്ന് ആരോപിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് എത്തിച്ച രോഗികളും മരിച്ചവരിലുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇവരില്‍ 80 വയസ്സിലധികം പ്രായമുള്ളവരുമുണ്ട്.

വിവിധ കാരണങ്ങളാലാണ് മരണങ്ങള്‍ സംഭവിച്ചത്. സമീപത്തെ ആശുപത്രി പൂട്ടിയതിനാല്‍ താനെയില്‍ നിന്നുള്ള ഒരുപാട് രോഗികള്‍ ഇതേ ആശുപത്രിയിലെത്തിയിരുന്നു. അതിനാല്‍ ഡോക്ടര്‍മാരുടെയും മറ്റ് സൗകര്യങ്ങളുടെയും കുറവുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post