കണ്ണൂര്‍: ജില്ലയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടുപിടിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് ഫോസ്കോസ് ലൈസന്‍സ് ഡ്രൈവ് 2023 എന്ന പേരില്‍ നടത്തിയ പരിശോധന പൂർത്തിയായി. രണ്ടുദിവസങ്ങളിലായി ജില്ലയിലെ എട്ടു സര്‍ക്കിളുകളിലെ 652 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 100 സ്ഥാപനങ്ങള്‍ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം നല്കി.
ലൈസന്‍സ് രജിസ്ട്രേഷന് നടത്തിയാല്‍ മാത്രമേ ഈ സ്ഥാപനങ്ങള്‍ക്ക് ഇനി പ്രവര്‍ത്തനാനുമതി നല്‍കുകയുള്ളൂ. യഥാര്‍ഥ ലൈസന്‍സ് രജിസ്ട്രേഷന് നടത്താതെ ചെറിയ സ്ഥാപനങ്ങളുടെ ലൈസന്‍സ് മാത്രമെടുത്ത് പ്രവര്‍ത്തിക്കുന്ന 42 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്കി. മുഴുവന്‍ ഭക്ഷ്യ സംരംഭകരേയും ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിനാണ് പരിശോധന.
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയിയില്‍ വന്നിട്ടും ലൈസന്‍സ് ഇല്ലാതെ രജിസ്ട്രേഷന് മാത്രമെടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ അറിയിച്ചു.
സ്വന്തമായി ഭക്ഷണം നിര്‍മിച്ച് വില്‍പ്പന നടത്തുന്നവര്‍, പെറ്റി റീടെയ്ലര്‍, തെരുവു കച്ചവടക്കാര്‍, ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവര്‍, താത്കാലിക കച്ചവടക്കാര്‍ എന്നിവര്‍ക്ക് മാത്രമേ രജിസ്ട്രേഷന് അനുമതിയോടെ പ്രവര്‍ത്തിക്കാവുന്നത്.

Post a Comment