കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഹരി വില്‍പന നടത്തുന്നു എന്നാരോപിച്ച് യുവാവിന്റെ കട നാട്ടുകാര്‍ അടിച്ചു തകര്‍ത്തു.
കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. മഹാദേവ ഗ്രാമത്തിലെ മുരളിയുടെ കടയാണ് ലഹരി വില്‍പ്പന നടത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ അടപ്പിച്ചത്. പല തവണ എക്‌സൈസ് ഇവിടെ നിന്ന് ലഹരി പിടിച്ചെടുത്തിരുന്നു. എന്നാല്‍ പിഴയടച്ച് ഇയാള്‍ കേസില്‍ നിന്നും ഊരിപ്പോരുകയും ആയിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാര്‍ സംഘടിച്ച് പലചരക്കുകട അടിച്ചുതകര്‍ത്തത്. കടയിലെ സാധനങ്ങള്‍ എടുത്ത് പുറത്തിട്ട നാട്ടുകാര്‍ കടയ്ക്ക് താഴിട്ടു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ കടയില്‍ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നുവെന്ന് വ്യാപക പരാതിയുണ്ടായിരുന്നു. നഗരസഭയും പൊലീസും എക്‌സൈസും നിരവധി തവണ ഇവിടെ നിന്ന് ലഹരി വസ്തുക്കളും പിടികൂടി.
കട പൂട്ടിക്കാൻ എക്‌സൈസ് നഗരസഭയ്ക്ക് നോട്ടീസും നല്‍കിയിരുന്നു. പിടികൂടിയപ്പോഴെല്ലാം കുറഞ്ഞ തുക പിഴയടച്ച് കടയുടമ തടിയൂരി. പ്രദേശത്തെ പൊതുപ്രവര്‍ത്തകരും കട ഉടമയ്ക്ക് പല തവണ മുന്നറിയിപ്പും നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസവും എക്‌സൈസ് പരിശോധനയില്‍ കടയില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടി. ഇതോടെയാണ് നാട്ടുകാര്‍ സംഘടിച്ചത്. പല കടകളിലും സമാനരീതിയില്‍ ലഹരി വില്‍പ്പനയുണ്ടെന്നും നിയമത്തിലെ പരിമിതി കാരണം കച്ചവടക്കാര്‍ രക്ഷപ്പെടുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

Post a Comment