നടുവില്‍ ബാങ്ക് തെരഞ്ഞെടുപ്പ്: മൂന്ന് പത്രിക തള്ളി; ചര്‍ച്ചകളില്‍ തീരുമാനമാകാതെ യുഡിഎഫ്

 


നടുവില്‍: നടുവില്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയ 73 പേരില്‍ മൂന്നുപേരുടെ പത്രിക പൂര്‍ണമല്ലാത്തതിനാല്‍ തള്ളിയതായി ബാങ്ക് സെക്രട്ടറി അറിയിച്ചു.

എന്നാല്‍, യുഡിഎഫിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ഇതുവരെ ധാരണയായിട്ടില്ല. ഇന്നലെ രാത്രി ഏറെ വൈകിയും കരുവഞ്ചാലിന്‍റെ വിവിധ ഭാഗങ്ങളില്‍ വച്ച്‌ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ തമ്മിലും മുസ്‌ലിം ലീഗുമായും ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല. 


ഇന്നു രാവിലെ 10ന് കണ്ണൂരില്‍ ഡിസിസി പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ തീരുമാനമാകുമെന്നും വൈകുന്നേരം നാലിനു മുന്പ് യുഡിഎഫിന്‍റെ ഔദ്യോഗിക പാനലില്‍ ഉള്ളവര്‍ ഒഴികെ ബാക്കിയുള്ളവര്‍ പത്രിക പിൻവലിക്കുമെന്നും വിവിധ ഗ്രൂപ്പ് നേതാക്കള്‍ അറിയിച്ചു. നിലവിലുള്ള ധാരണ പ്രകാരം എ ഗ്രൂപ്പിന് പ്രസിഡന്‍റ് സ്ഥാനം ഉള്‍പ്പെടെ അഞ്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഐ ഗ്രൂപ്പിന് മൂന്നും സജീവ് ജോസഫ് വിഭാഗത്തിന് രണ്ടു സീറ്റുമാണു പറഞ്ഞിരിക്കുന്നത്. എന്നാല്‍ സജീവ് ജോസഫ് വിഭാഗം മൂന്ന് ഡയറക്ടര്‍ സ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അതിന് എ ഗ്രൂപ്പ് തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. 


എന്നാല്‍ പ്രസിഡന്‍റ് സ്ഥാനം ഉള്‍പ്പെടെ അഞ്ച് ഡയറക്ടമാരെ കെപിസിസി പ്രസിഡന്‍റ് ഉറപ്പുനല്‍കിയതാണെന്നും ഇതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും എ ഗ്രൂപ്പ് നേതൃത്വം അറിയിച്ചു. ഭരണം നിലനിര്‍ത്തേണ്ടത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്. നാലു സീറ്റ് വേണമെന്ന കടുത്ത നിലപാടിലാണ് മുസ്‌ലിം ലീഗ്. എന്നാല്‍, മൂന്നെണ്ണം മാത്രമേ ലീഗിന് കൊടുക്കുകയുള്ളുവെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിനിടയില്‍ ഭിന്നിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ് ഗ്രൂപ്പുകളുമായി സഹകരണ മുന്നണിയിലെ കേരള കോണ്‍ഗ്രസ്-എം നേതൃത്വം ധാരണയിലെത്താൻ ശ്രമം നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post