കെഎസ്‌ഇബിക്ക് മറുപണിയുമായി എം വി ഡി - കെഎസ്‌ഇബി വാഹനത്തിന് 3250 രൂപ പിഴ

 


കാസര്‍ഗോഡ്: സംസ്ഥാനത്ത് നിരത്തുകളില്‍ സ്ഥാപിച്ച എ ഐ ക്യാമറകള്‍ വഴി പിഴ ഈടാക്കിയതോടെ ആരംഭിച്ച കെ എസ് ഇ ബി - എം വി ഡി പോര് അവസാനിക്കുന്നില്ല.

ഏറ്റവും ഒടുവിലായി കാസര്‍ഗോഡ് കെ എസ് ഇ ബിക്ക് വേണ്ടി ഓടുന്ന വാഹനത്തില്‍ കെ എസ് ഇ ബി എന്ന നീല ബോര്‍ഡ് വച്ചതിന് എം വി ഡി 3250 രൂപ പിഴ ചുമത്തി.


ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുമ്ബോള്‍ ആര്‍ ടി ഒയുടെ അനുമതി വേണമെന്നും കെ എസ് ഇ ബി അനുമതി ഇല്ലാതെയാണ് ബോര്‍ഡ് ഘടിപ്പിച്ചതെന്നുമാണ് എം വി ഡി പറയുന്നത്. ഇതേ തുടര്‍ന്ന് പിഴ അടക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കാസര്‍ഗോഡ് ആര്‍ ടി ഒ ഓഫീസിന്റെ ഫ്യൂസ് കെ എസ് ഇ ബി ഊരിയത്. ബില്‍ തുകയായി 57,000 രൂപ കുടിശിക അടയ്ക്കാനുണ്ടെന്ന് അറിയിച്ചാണ് കെ എസ് ഇ ബി ഫ്യൂസ് ഈരിയത്.


കഴിഞ്ഞ ദിവസം മട്ടന്നൂരിലെ ആര്‍ ടി ഒ ഓഫീസിലും കെ എസ് ഇ ബി ഫ്യൂസ് ഊരിയിരുന്നു. ഇതോടെ ചാര്‍ജ് ചെയ്യാതെ വൈദ്യുതി വാഹനങ്ങള്‍ കട്ടപ്പുറത്തായി. 52,820 രൂപ ആര്‍ ടി ഒ ഓഫീസ് കുടിശികയായി നല്‍കാനുണ്ടെന്നാണ് കെ എസ് ഇ ബി അറിയിച്ചത്. ഏപ്രില്‍ , മേയ് മാസങ്ങളിലെ തുകയാണിത്. ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് ഇതിന് മുമ്ബും ഫ്യൂസ് ഊരിയിട്ടുണ്ട്.


അതേസമയം, വയനാട്ടില്‍ കെ എസ് ഇ ബിയുടെ വാഹനത്തിന് എ ഐ ക്യാമറ വഴി പിഴയിട്ടതോടു കൂടിയാണ് സംഭവങ്ങളുടെ തുടക്കം. ഒടിഞ്ഞുവീണ മരക്കൊമ്ബുകള്‍ നീക്കം ചെയ്യാന്‍ ജീപ്പിന് മുകളില്‍ തോട്ടിയുമായി പോയ കെ എസ് ഇ ബിക്ക് എ ഐ ക്യാമറ വഴി 20,500 രൂപ പിഴ ചുമത്തിയത്. മരക്കൊമ്ബുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന തോട്ടി ഉള്‍പ്പെടെയുള്ള സാധാനങ്ങളുമായി പോയ ജീപ്പാണ് അമ്ബലവയല്‍ ടൗണിലെ എ ഐ ക്യാമറയില്‍ പെട്ടത്.


വാഹനത്തിന് മുകളില്‍ തോട്ടി കയറ്റിയതിന് 20,000 രൂപയും വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 500 രൂപയും ആണ് പിഴയായി ചുമത്തിയത്. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുമായി കെ എസ് ഇ ബി ജീവനക്കാര്‍ സംസാരിച്ച്‌ തോട്ടിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊണ്ടു പോയതിനുള്ള പിഴയായ 20,000 രൂപ ഒഴിവാക്കി. എന്നാല്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിനുള്ള 500 രൂപ അടയ്ക്കണം. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ എസ് ഇ ബി- എം വി ഡി പോര് ആരംഭിച്ചത്.


Post a Comment

Previous Post Next Post