മഹാരാഷ്ട്രയില്‍ ഓടുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞ് പൊട്ടിത്തെറിച്ചു; ബസിലുണ്ടായിരുന്ന 25 പേര്‍ക്ക് ദാരുണാന്ത്യം; പരിക്കേറ്റവരുടെ നില അതീവ ഗുരുതരം



ബുല്‍ഡാന: മഹാരാഷ്ട്രയില്‍ ഓടുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞ് പൊട്ടിത്തെറിച്ചു 25 പേര്‍ മരിച്ചു.

അപകടത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. മിക്കവരുടെയും നില അതീവഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. യവത്മാലില്‍നിന്ന് പുണെയിലേക്കു പോയ ബസിനാണ് ബുല്‍ഡാനയില്‍ വച്ച്‌ തീപിടിച്ചത്. ബസ് ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം.


വിദര്‍ഭ മേഖലയില്‍ നാഗ്പുര്‍ മഹാരാഷ്ട്ര സമൃദ്ധി മഹാമാര്‍ഗ് എക്സ്‌പ്രസ് വേയില്‍ ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടമെന്നാണ് വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തില്‍പെട്ട ബസ് പൂര്‍ണമായും കത്തിനശിച്ചു. യവത്മാലില്‍നിന്ന് യാത്രയാരംഭിച്ച ബസ് ബുല്‍ഡാനില്‍ വെച്ച്‌ നിയന്ത്രണം വിട്ട് ഒരു ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മറിഞ്ഞതിനു തൊട്ടുപിന്നാലെ ബസിന് തീപിടിച്ചു. മറിഞ്ഞ ബസില്‍നിന്ന് പുറത്തു കടക്കാനാകാതെ യാത്രക്കാര്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. നിമിഷനേരം കൊണ്ട് തീ പടര്‍ന്നുപിടിച്ചതോടെ ഉള്ളിലകപ്പെട്ട യാത്രക്കാര്‍ വെന്തുമരിക്കുകയായിരുന്നു.


തീപിടിച്ചതിനു പിന്നാലെ ബസ് പൊട്ടിത്തെറിക്കുക ആയിരുന്നു. അപകടം നടന്നത് പുലര്‍ച്ചെ ആയതിനാല്‍ യാത്രക്കാര്‍ ഉറക്കത്തിലായിരുന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. ബസ് പൊട്ടിത്തെറിച്ചതോടെ റോഡ് യാത്രികരായ നിരവധി പേര്‍ക്ക് പരിക്കേറ്റു. ''ഇതുവരെ 25 മൃതദേഹങ്ങളാണ് ബസില്‍നിന്ന് കണ്ടെടുത്തത്. ബസില്‍ ആകെ 32 പേരുണ്ടായിരുന്നുവെന്നാണ് വിവരം.

 പരുക്കേറ്റവരെ ബുല്‍ധാന സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു' ബുല്‍ഡാന ഡെപ്യൂട്ടി എസ്‌പി ബാബുറാവു മഹാമുനി വ്യക്തമാക്കി. യവത്മാലില്‍നിന്ന് പുണെയിലേക്ക് ഏതാണ്ട് 10 മണിക്കൂറോളം യാത്രയുണ്ട്.

Post a Comment

Previous Post Next Post