ന്യൂഡല്‍ഹി: ലയണല്‍ മെസി, എയ്‌ഞ്ചല്‍ ഡി മരിയ, ലൗട്ടാരോ മാര്‍ട്ടിനസ്, എമിലിയാനോ മാര്‍ട്ടിനസ്, ജൂലിയൻ അല്‍വാരസ്, എൻസോ ഫെര്‍ണാണ്ടസ്... ഇവരൊക്കെ അടങ്ങുന്നൊരു സൂപ്പര്‍ ഡ്യൂപ്പര്‍ അര്‍ജന്‍റീനൻ ടീം ഇന്ത്യൻ ഫുട്‌ബോള്‍ ടീമിന് എതിരെ കളിക്കുന്നത് കാണാൻ ആഗ്രഹമുണ്ടോ... അങ്ങനെയൊരു മത്സരത്തിന് റെഡിയെന്ന് പറഞ്ഞത് സാക്ഷാല്‍ അര്‍ജന്‍റീനൻ ഫുട്‌ബോള്‍ അസോസിയേഷന്‍... പക്ഷേ ആ മത്സരം അടുത്തൊന്നും കാണാനുള്ള ഭാഗ്യം ഇന്ത്യൻ ഫുട്‌ബോള്‍ ആരാധകര്‍ക്കുണ്ടാകില്ല.
കാരണം അര്‍ജന്‍റീനൻ ഫുട്‌ബോള്‍ അസോസിയേഷന്‍റെ അസുലഭ ഓഫര്‍ ഇന്ത്യൻ ഫുട്‌ബോള്‍ അസോസിയേഷൻ നിരസിച്ചുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മെസിയും സംഘവും ഇന്ത്യയുമായി സൗഹൃദ ഫുട്‌ബോള്‍ മത്സരം കളിക്കുന്നത് കാണാനുള്ള ഭാഗ്യമില്ലാതെ പോയതിന്‍റെ കാരണമാണ് ഏറ്റവും രസകരം. അര്‍ജന്‍റീനൻ ഫുട്‌ബോള്‍ ഫെഡറേഷൻ ചോദിച്ച പണം കൊടുക്കാൻ ഇന്ത്യൻ ഫുട്‌ബോള്‍ ഫെഡറേഷന് ശേഷിയില്ലത്രേ....
സാമ്ബത്തിക കാരണങ്ങളാല്‍ ലോകചാമ്ബ്യൻമാരുമായി ഏറ്റുമുട്ടാൻ ഞങ്ങളില്ലെന്ന് ഇന്ത്യൻ ഫുട്‌ബോള്‍ ഫെഡറേഷൻ പറഞ്ഞതായാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 12-നും ജൂണ്‍ 20-നും ഇടയില്‍ ഒഴിവുള്ള രണ്ട് സ്ലോട്ടുകളില്‍ ഇന്ത്യയില്‍ ഇന്ത്യയുമായി സൗഹൃദ മത്സരങ്ങള്‍ കളിക്കാനുള്ള ഓഫറായിരുന്നു ലയണല്‍ മെസിയുടെ അര്‍ജന്‍റീന മുന്നോട്ട് വച്ചത്. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ ലഭിച്ച പിന്തുണയുടെ ഭാഗമായി ദക്ഷിണേഷ്യയില്‍ മത്സരങ്ങള്‍ കളിക്കാനുള്ള താല്‍പ്പര്യത്തിന്‍റെ ഭാഗമായിരുന്നു അര്‍ജന്‍റീനയുടെ ഓഫര്‍. എന്നാല്‍ ഇതിനായി ആവശ്യപ്പെട്ട തുക താങ്ങാവുന്നതിന് അപ്പുറമാണെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ (എഐഎഫ്‌എഫ്) സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരന്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്.
"അര്‍ജന്‍റീനൻ ഫുട്‌ബോള്‍ അസോസിയേഷന്‍ സൗഹൃദ മത്സരത്തിനായി ഞങ്ങളെ സമീപിച്ചു. പക്ഷേ, അപ്പിയറന്‍സ് ഫീയായി അവര്‍ ആവശ്യപ്പെടുന്ന തുക വളരെ വലുതാണ്. അത്രയും വലിയ തുക ക്രമീകരിക്കാൻ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഫുട്ബോളിലെ സാമ്ബത്തിക സ്ഥിതിയില്‍ നമുക്ക് ഏറെ പരിമിതികളുണ്ട്. അത്തരമൊരു മത്സരം ഇവിടെ നടക്കണമെങ്കില്‍, നമുക്ക് ശക്തമായ ഒരു പങ്കാളിയുടെ പിന്തുണ ആവശ്യമാണ്" - എഐഎഫ്‌എഫ് സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരൻ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷനായി ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ഹെഡ് പാബ്ലോ ജോക്വിൻ ഡയസാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചര്‍ച്ചയ്‌ക്ക് എത്തിയത്. ഫിഫ ലോകകപ്പ് വിജയത്തിന് ശേഷം ലോകത്തിലെ ഏറ്റവും ഡിമാൻഡുള്ള ഫുട്ബോള്‍ ടീമാണ് അര്‍ജന്‍റീന. സൗഹൃദ മത്സരം കളിക്കുന്നതിനായി 4-5 മില്യണ്‍ ഡോളര്‍ (ഏകദേശം 32-40 കോടി രൂപ) ആണ് അര്‍ജന്‍റീന ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ദക്ഷിണേഷ്യയില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കാനായിരുന്നു അര്‍ജന്‍റീനയ്‌ക്ക് പദ്ധതിയുണ്ടായിരുന്നത്. ഒന്ന് ഇന്ത്യയിലും മറ്റൊന്ന് ബംഗ്ലാദേശിലും കളിക്കാനായിരുന്നു ടീം ലക്ഷ്യം വച്ചിരുന്നത്. എന്നാല്‍ ഇരു രാജ്യത്തിനും ആവശ്യമായ പണം ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്ടെത്താന്‍ കഴിയാതെ വന്നു. ഇതോടെയാണ് ജൂണ്‍ 15- ന് ബീജിങ്ങില്‍ ഓസ്‌ട്രേലിയയുമായും ജൂണ്‍ 19-ന് ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യയുമായും കളിക്കാന്‍ അര്‍ജന്‍റീന തീരുമാനം എടുത്തത്.

Post a Comment