'ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സന്തോഷത്തില്‍ 30 കോടിയുടെ ഗിഫ്റ്റ്'; ഗിഫ്റ്റ് കൈപ്പറ്റാന്‍ വീട്ടമ്മ കൊടുത്തത് 81 ലക്ഷം രൂപ; കോട്ടയം സ്വദേശിനിയെ കബളിപ്പിച്ച നൈജീരിയന്‍ യുവാവ് കുടുങ്ങിയത് ഇങ്ങനെ..



കോട്ടയം: വീട്ടമ്മയെ പറ്റിച്ച്‌ പണം തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശി പിടിയില്‍. ഇസിചിക്കു (26) എന്നയാളെയാണ് കോട്ടയം സൈബര്‍ പൊലീസ് സംഘം ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്.

ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്.


വീട്ടമ്മയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് 81ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 2021ലാണ് വീട്ടമ്മ തട്ടിപ്പ് സംഘം നിര്‍മിച്ച അന്ന മോര്‍ഗന്‍ എന്ന യു.കെ സ്വദേശിനി എന്ന വ്യാജ പേരിലുള്ള അക്കൗണ്ട്‌ വഴി യുവതിയുമായി പരിചയത്തിലാവുന്നത്. തുടര്‍ന്ന് ഓഗസ്റ്റ് മാസം 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനാല്‍ അതിന്റെ സന്തോഷത്തില്‍ ഞങ്ങളും പങ്കുചേരുന്നു എന്ന് പറഞ്ഞുകൊണ്ട് വീട്ടമ്മയ്ക്ക് ഞങ്ങള്‍ 30കോടി രൂപയുടെ ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു.


വീട്ടമ്മ ഇത് നിരസിച്ചെങ്കിലും ഞങ്ങളിത് അയച്ചു കഴിഞ്ഞു എന്ന് വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് ആണെന്ന് പറഞ്ഞുകൊണ്ട് വീട്ടമ്മയ്ക്ക് ഒരു ഫോണ്‍ കോള്‍ വരികയും നിങ്ങള്‍ക്ക് യു.കെ യില്‍ നിന്ന് വിലപ്പെട്ട ഒരു ഗിഫ്റ്റ് വന്നിട്ടുണ്ട്, ഇതില്‍ കുറച്ച്‌ ഡോളറുകളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങള്‍ ഉണ്ടെന്നും ഇതിന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ 22,000 രൂപ അടക്കണമെന്നും വീട്ടമ്മയോട് പറഞ്ഞു. തുടര്‍ന്ന് വീട്ടമ്മയ്ക്ക് വാട്സാപ്പിലൂടെ ഗിഫ്റ്റിന്‍റെ ഫോട്ടോകളും, വീഡിയോകളും മറ്റും അയച്ചു കൊടുക്കുകയും ചെയ്തു.


ഈ ഫോട്ടോകളും വീഡിയോകളും കണ്ട് വിശ്വസിച്ച വീട്ടമ്മ അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് 22,000 രൂപ അയക്കുകയായിരുന്നു. ഇതിനുശേഷം വീട്ടമ്മയ്ക്ക് പല എയര്‍പോര്‍ട്ടുകളില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് പല സ്ഥലങ്ങളില്‍ നിന്നും ഫോണ്‍ വരികയും തുടര്‍ന്ന് വീട്ടമ്മ ഇവര്‍ പറയുന്ന പണം അക്കൗണ്ടിലേക്ക് അയച്ചു കൊണ്ടിരിക്കുകയുമായിരുന്നു. പിന്നീട് പണം കൈയിലില്ലാതായ വീട്ടമ്മ പണം അയക്കാതിരുന്നതോടെ കസ്റ്റംസില്‍ നിന്ന് വിളിക്കുകയാണെന്നും നിങ്ങളുടെ ഗിഫ്റ്റ് വിദേശത്തുനിന്നാണ് വന്നിരിക്കുന്നത് ഇത് നിങ്ങള്‍ പണം അടച്ച്‌ കൊണ്ടുപോയില്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ നിയമനടപടി എടുക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി വീണ്ടും വീട്ടമ്മയെകൊണ്ട് പണം അടപ്പിക്കുകയായിരുന്നു. ഇതില്‍ ഭയപ്പെട്ട വീട്ടമ്മ തന്‍റെ ബന്ധുക്കളില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും പണം കടം മേടിച്ചും, കൈയില്‍ ഉണ്ടായിരുന്ന സ്വര്‍ണം വിറ്റും മറ്റുമായി ഇവരുടെ ഭീഷണിക്ക് വഴങ്ങി പണം നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. ഇത്തരത്തില്‍ വീട്ടമ്മ 2021 ജൂലൈ മുതല്‍ 2022 ജൂലൈ വരെ പലപ്പോഴായി പണം നല്‍കിക്കൊണ്ടിരുന്നു.


തുടര്‍ന്ന് വീട്ടമ്മ 2022 ജൂലൈയില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ ഡല്‍ഹിയില്‍ നിന്നാണ് പ്രതി തട്ടിപ്പ് നടത്തിയെന്ന് മനസ്സിലാക്കി. തുടര്‍ന്ന് പ്രത്യേക സൈബര്‍ സംഘത്തെ ഡല്‍ഹിയിലേക്ക് അയക്കുകയായിരുന്നു. ഡല്‍ഹിയിലെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ ഇയാളുടെ താമസസ്ഥലം മനസിലാക്കുകയും, ഇയാള്‍ താമസിക്കുന്ന റൂമിന് സമീപം വച്ച്‌ ഇയാളെ വളയുകയും രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സാഹസികമായി പിടികൂടുകയുമായിരുന്നു. കോട്ടയം സൈബര്‍ സ്റ്റേഷന്‍ എസ്‌എച്ച്‌ഓ വി.ആര്‍ ജഗദീഷ്, എസ്.ഐ പി.എസ് റിജുമോന്‍, എ.എസ്.ഐ വി.എന്‍ സുരേഷ് കുമാര്‍, സി.പി.ഓ മാരായ പി.കെ രാജേഷ് കുമാര്‍, പി.വി സുബിന്‍, കിരണ്‍ മാത്യു, ജോബിന്‍സ് ജെയിംസ്, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കേസില്‍ ഇയാള്‍ക്കൊപ്പം മറ്റു പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും കൂടുതല്‍ പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു.

Post a Comment

Previous Post Next Post