കുതിച്ചുകയറി കോഴിത്തീറ്റ വില; കീശ കീറി കര്‍ഷകര്‍

 


കോഴികര്‍ഷകരെ കഷ്ടത്തിലാക്കി കോഴിത്തീറ്റ വില വര്‍ദ്ധനവ്. രണ്ടു മാസത്തിനിടെ 50 കിലോയുടെ ഒരുചാക്ക് തീറ്റയ്ക്ക് 50 രൂപയാണ് വര്‍ദ്ധിച്ചത്.

രണ്ടുവര്‍ഷത്തിനിടെ 550 രൂപയോളം വില വ്യത്യാസം ഉണ്ടായതായി കര്‍ഷകര്‍ പറയുന്നു.


20 രൂപ മുതലാണ് കോഴിക്കുഞ്ഞിന്റെ വില. ഇതിനെ വളര്‍ത്തി വില്പനപ്രായത്തിലെത്തിക്കുമ്ബോള്‍ 80 രൂപയോളം ചെലവുവരും.

പ്രീസ്റ്റാര്‍ട്ടര്‍, സ്റ്രാര്‍ട്ടര്‍, ഫിനിഷര്‍ എന്നിങ്ങനെയാണ് തീറ്റ നല്‍കുന്നത്.

കുഞ്ഞായിരിക്കേ വേണ്ട തരിയില്ലാത്ത തീറ്റയാണ് പ്രീ സ്റ്റാര്‍ട്ടര്‍. പ്രോട്ടീന്‍ കൂടുതലുള്ള താണ് സ്റ്റാര്‍ട്ടര്‍. പിന്നത്തേതാണ് ഫിനിഷര്‍. ഇവയുടെ എല്ലാം വിലയില്‍ ഒരേ രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. ഗതാഗത ചെലവ് 110- 115 രൂപ വരെയാണ്. പ്രാദേശിക അടിസ്ഥാനത്തില്‍ തുകയില്‍ വ്യത്യാസമുണ്ടാകും. ഈ അമിത ചെലവുകള്‍ മൂലം കോഴി വളര്‍ത്തല്‍ ലാഭമില്ലാത്ത ബിസിനസായി മാറുമെന്നും കര്‍ഷകര്‍ പറയുന്നു.

45 ദിവസം വരെയാണ് കോഴികളെ വളര്‍ത്തേണ്ടത്. ഒന്നിന് കുറഞ്ഞത് മൂന്നുകിലോ തീറ്റ വേണ്ടി വരും. വൈദ്യുതി, അറക്കപ്പൊടി എന്നിവയുടെ ചെലവ് കൂടി കൂട്ടിയാല്‍ നഷ്ടം പിന്നെയും കൂടും. രോഗങ്ങള്‍ കാരണം കോഴികള്‍ ചാകുന്നതും നഷ്ടം കൂട്ടും. മരുന്ന്, വെള്ളം എന്നിവയ്ക്കും പണം ചെലവഴിക്കണം. വലിയ ഫാമുകളില്‍ തൊഴിലാളികള്‍ക്കുള്ള കൂലിയും വലിയ ബാദ്ധ്യതയാണ്. സ്വന്തമായി വളര്‍ത്തുന്നവര്‍ക്കു പണിക്കൂലി പോലും പലപ്പോഴും ലഭിക്കാറില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.


പ്രതീക്ഷയോടെ ഏപ്രില്‍

റംസാന്‍ വ്രതം ആരംഭിച്ചതോടെ കോഴി വിലയില്‍ നേരിയ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. ഫാമുകളില്‍നിന്നുള്ള കോഴിക്ക് 100 രൂപയാണ് വില. ഇതു കടകളിലെത്തുമ്ബോള്‍ 115 മുതല്‍ 120 രൂപ വരെയുണ്ട്. നോമ്ബുകാലത്ത് വിഭവങ്ങളിലേറെയും കോഴിയിറച്ചികൊണ്ടുള്ളതാണ്. അതിനാല്‍ വരും ദിവസങ്ങളിലും വില ഉയരാനാണ് സാദ്ധ്യത. ഈസ്റ്റര്‍ വിപണിയും ഡിമാന്‍ഡ് കൂട്ടും. ഈ വര്‍ഷം നന്നാവുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.


കോഴിത്തീറ്റ വില


പ്രീ സ്റ്റാര്‍ട്ടര്‍- 1925


സ്റ്റാര്‍ട്ടര്‍- 1880


ഫിനിഷര്‍- 1840



Post a Comment

Previous Post Next Post