സുഡാനിൽ കുടുങ്ങിയ മലയാളികളുടെ രക്ഷാപ്രവർത്തനം ലക്ഷ്യത്തിലേക്ക്‌

 


ആലക്കോട് : സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല, മകൾ മരീറ്റ എന്നിവർ കമ്പനി ഏർപ്പെടുത്തിയ സുരക്ഷിതസ്ഥാനത്തേക്ക് മാറി. 20-ഓളം മലയാളികളെ തിങ്കളാഴ്ച രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ കരമാർഗം വിമാനയാത്രയ്ക്ക് സൗകര്യമുള്ളയിടത്ത് എത്തിക്കും. പിന്നീട് നാട്ടിലെത്തിക്കാനാണ് ശ്രമം. പുതിയ സ്ഥലത്ത് ഭക്ഷണവും വെള്ളവും ലഭ്യമാക്കിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.


സുഡാനിൽ ഭൂഗർഭ രഹസ്യസങ്കേതത്തിൽ താമസിക്കുന്ന, സൈബല്ലയും മകളും രക്ഷാമാർഗം കാണാതെ കുടിവെള്ളത്തിന് പോലും വിഷമിക്കുന്ന സ്ഥിതിയായിരുന്നു. വൈകുന്നേരത്തോടെയാണ് സുരക്ഷിതസ്ഥാനത്തേക്ക് ഇവരെ മാറ്റിയ വിവരം ലഭിച്ചത്. കേന്ദ്രസർക്കാർ രക്ഷാപ്രവർത്തനങ്ങൾക്ക് തീവ്രശ്രമം നടത്തുന്നുണ്ട്. 

ജോൺ ബ്രിട്ടാസ് എം.പി. ആലക്കോട്ടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. വാർത്താവിനിമയ ബന്ധങ്ങൾ നിലച്ചതിന്റെ വിഷമത്തിലായിരുന്നവർക്ക് മറ്റ് മാർഗത്തിൽ ബന്ധപ്പെടാൻ സൗകര്യം ഏർപ്പെടുത്താൻ ശ്രമിക്കുമെന്ന് എം.പി. ഉറപ്പുനൽകി. 

രക്ഷാപ്രവർത്തനങ്ങൾ സംബന്ധിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെ ഡൽഹിയിൽ നേരിൽക്കണ്ട് നടത്തിയ ശ്രമങ്ങൾ എം.പി. വിശദീകരിച്ചു. സി.പി.എം. ആലക്കോട് ഏരിയ സെക്രട്ടറി സാജൻ കെ.ജോസഫും ഏരിയ-ലോക്കൽ കമ്മിറ്റിയംഗങ്ങളും എം.പി.ക്കൊപ്പമുണ്ടായിരുന്നു.

Post a Comment

Previous Post Next Post