ആലക്കോട്: സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യ ടെലി സൈബല്ല, മകൾ മരീറ്റ എന്നിവരെ പോർട്ട് സുഡാനിലേക്ക് മാറ്റി. 24 ന് വൈകുന്നേരം ഇവരെ കമ്പനിയുടെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരുന്നു.
ഇന്നലെ രാവിലെ ഒൻപതോടെയാണ് ഇരുവരും പോർട്ട് സുഡാനിലേക്ക് പുറപ്പെട്ടത്. പുലർച്ചെ ഒന്നിന്് ഇവർ പോർട്ട് സുഡാനിൽ എത്തി. ഇവരെ എത്രയും വേഗം കപ്പൽമാർഗം ജിദ്ദയിൽ എത്തിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു.
പതിനൊന്ന് ദിവസം മുൻപാണ് ആലക്കോട് നെല്ലിപ്പാറ കാക്കടവ് സ്വദേശി ആൽബർട്ട് (48) ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ കൊല്ലപ്പെട്ടത്. 10 ദിവസത്തോളം ആൽബർട്ടിന്റെ ഭാര്യ സൈബല്ലയും മകളും ഖർത്തൂമിലെ ഫ്ലാറ്റിൽ തങ്ങുകയായിരുന്നു.
ഭാര്യയും മകളും നാട്ടിൽനിന്ന് സുഡാനിലേക്ക് പോയത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്. ഇവർക്ക് കുടിവെള്ളം പോലും കിട്ടാതെ വന്ന സാഹചര്യത്തിലാണ് കമ്പനി അധികൃതർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.
സൈന്യവും അർധ സൈന്യവും അധികാര പോരാട്ടം നടത്തുന്ന സുഡാൻ തലസ്ഥാനമായ ഖർത്തൂമിലെ ഫ്ലാറ്റിൽ ഏപ്രിൽ 15നാണ് ആൽബർട്ട് കൊല്ലപ്പെട്ടത്.
ആൽബർട്ടിന്റെ മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ തന്നെയാണുള്ളത്.
Post a Comment