ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാഴക്കുണ്ടം സ്വദേശി കാട്ടാത്ത് എബിൻ സെബാസ്റ്റ്യന്റെ കുടുംബത്തിന് ആദ്യ ഗഡു സഹായധനമായ അഞ്ചു ലക്ഷം രൂപ കൈമാറി. ഇരിട്ടിയിൽ നടന്ന വനസൗഹൃദ സദസിൽ മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. രാധാകൃഷ്ണൻ എന്നിവരിൽ നിന്ന് പിതാവ് കാട്ടാത്ത് ഷാജു സഹായധനം ഏറ്റുവാങ്ങി. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, പഞ്ചായത്തംഗങ്ങളായ കെ.ഡി. പ്രവീൺ, മാത്യു കാരിത്താങ്കൽ തുടങ്ങിയവരും ഷാജുവിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ 12ന് ആണ് രാജഗിരിയിൽ തച്ചിലേടത്ത് ഡാർവിന്റെ കൃഷിയിടത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ എബിൻ കൊല്ലപ്പെട്ടത്. എബിന്റെ കുടുംബത്തിനുള്ള സഹായധനം വൈകുന്നതിൽ പ്രതിഷേധമുയർന്നിരുന്നു. കർണാടക വനത്തിൽ നിന്നും വൈദ്യുതി വേലിയില്ലാത്ത ഭാഗത്ത് കൂടി വന്ന കാട്ടാനയുടെ ആക്രമണത്തിലാണ് എബിൻ കൊല്ലപ്പെട്ടത്. ഈ ഭാഗത്തെ തകർന്ന വൈദ്യുതി വേലി നന്നാക്കണമെന്ന് മുറവിളി ഉയർന്നെങ്കിലും വൈദ്യുത വേലി നന്നാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നീക്കങ്ങളൊന്നുമില്ല.
Post a Comment