രാജ്യത്ത് പഞ്ചസാരയുടെ വില കുതിച്ചുയരുന്നു. ഉല്പാദനത്തിൽ കുറവുണ്ടായതും, ഡിമാൻഡ് വർധിച്ചതുമാണ് വില വർധനയ്ക്ക് കാരണമാവുന്നത്. വേനൽക്കാലത്ത് ശീതള പാനീയങ്ങളുടെ ഉൾപ്പെടെ ഉല്പാദനം വർധിച്ചതും പഞ്ചസാരയുടെ ഡിമാൻഡ് വർധിപ്പിച്ചു. ആഭ്യന്തര തലത്തിൽ പഞ്ചസാരയുടെ വില വർധിച്ചത്, പഞ്ചസാര നിർമാണ കമ്പനികളുടെ ലാഭവും വർധിപ്പിച്ചിട്ടുണ്ട്. ബൽറാംപൂർചിനി, ശ്രീ രേണുക ഷുഗേഴ്സ്, ഡാൽമിയ ഭാരത് ഷുഗർ, ദ്വരികേഷ് ഷുഗർ തുടങ്ങിയവയാണ് പ്രമുഖ ഷുഗർ നിർമാണ കമ്പനികൾ.
ഭക്ഷ്യവിലക്കയറ്റം വർധിക്കാൻ, പഞ്ചസാരയുടെ വിലക്കയറ്റം കാരണമാകുമെന്ന വിലയിരുത്തലുമുണ്ട്. ആഗോള തലത്തിലുള്ള പഞ്ചസാര വിലയിലും വലിയ വർധനവാണുള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ പഞ്ചസാരയുടെ വില.
രാജ്യത്തെ വിലക്കയറ്റം, ഇന്ത്യയുടെ അധിക തോതിലുള്ള പഞ്ചസാര കയറ്റുമതിയെയും ബാധിച്ചിട്ടുണ്ട്.
വർധന തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ, അധിക കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാര ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന, മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിലെ ഉല്പാദനം കുറഞ്ഞതാണ് വില വർധനവിന് പ്രധാന കാരണമെന്ന് ബോംബെ ഷുഗർ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അശോക് ജെയിൻ പറഞ്ഞു. വേനൽക്കാല സീസണിൽ ബൾക്ക് ബയിങ് നടക്കും എന്ന കണക്കു കൂട്ടലാണുള്ളത്. വരുന്ന മാസങ്ങളിലും പഞ്ചസാരയുടെ വിലയിൽ വർധനയുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Post a Comment