കണ്ണൂര്‍ ജില്ല കോടതി പുതിയ കെട്ടിടം ആഗസ്റ്റില്‍ പ്രവര്‍ത്തനസജ്ജമാകും

 


തലശ്ശേരി: ദേശീയപാതയില്‍ ജില്ല കോടതിയുടെ പുതിയ എട്ടുനില കെട്ടിട നിര്‍മാണം അവസാന ഘട്ടത്തില്‍. ആഗസ്റ്റ് 31നകം കെട്ടിടം ഉദ്ഘാടന സജ്ജമാകും.


നിര്‍മാണ പുരോഗതി വിലയിരുത്താനായി സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ട് നടന്ന യോഗത്തിലാണ് തീരുമാനം. കെട്ടിടത്തിന്റെ സിവില്‍ വര്‍ക്കുകള്‍ 95 ശതമാനം പൂര്‍ത്തിയായി. ടൈല്‍സ് പതിക്കല്‍, ഇലക്‌ട്രിക്, പ്ലംബിങ് എന്നിവയുടെ പ്രവൃത്തികളാണ് നിലവില്‍ നടക്കുന്നത്. പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ സംയോജിത വര്‍ക്ക് ഷെഡ്യൂള്‍ ഉണ്ടാക്കാനും മോണിറ്ററിങ് നടത്താനും യോഗത്തില്‍ തീരുമാനിച്ചു. നിര്‍മാണം പൂര്‍ത്തിയായ ഭാഗങ്ങളില്‍ പെയിന്റിങ് ജോലികളും ഏതാണ്ട് പൂര്‍ത്തിയായി.


ആഗസ്റ്റ് അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കും. നിര്‍മാണ പുരോഗതികള്‍ സ്പീക്കറും ഉദ്യോഗസ്ഥരും ചേര്‍ന്ന് വിലയിരുത്തി. കിഫ്ബി ഫണ്ടില്‍ നിന്നുള്ള 60 കോടിയോളം ചിലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. 1,47,0.25 സ്ക്വയര്‍ ഫീറ്റ് ഏരിയയില്‍ നിര്‍മാണ്‍ കണ്‍ട്രക്ഷന്‍സാണ് കെട്ടിടം നിര്‍മിച്ചത്. രണ്ടുവര്‍ഷം മുമ്ബാണ് പ്രവൃത്തി ആരംഭിച്ചത്. കോടതി കെട്ടിടമായതിനാല്‍ ദ്രുതഗതിയിലാണ് നിര്‍മാണം. ജില്ല കോടതിയും മുന്‍സിഫ് കോടതിയും തലശ്ശേരിയുടെ പൈതൃകമായി പഴയ കെട്ടിടത്തില്‍ തന്നെ നിലനിര്‍ത്തും. മറ്റു കോടതികള്‍ പുതിയ കെട്ടിടത്തിലേക്ക് മാറും. പൈതൃക കോടതികള്‍ അതേപടി നിലനിര്‍ത്തും.


കോടതി ഹാളുകള്‍, ന്യായാധിപര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കുള്ള മുറികള്‍, അഭിഭാഷകര്‍ക്കാവശ്യമായ ലൈബ്രറി, വിശ്രമമുറികള്‍, വനിത അഭിഭാഷകര്‍ക്കായുള്ള മുറി എന്നിവ പുതിയ കെട്ടിടത്തിലുണ്ടാകും. കൂടാതെ വാഹനപാര്‍ക്കിങ് സൗകര്യം, കാന്റീന്‍, പോസ്‌റ്റ് ഓഫിസ്, ബാങ്കിങ് സൗകര്യം എന്നിവയും ഏര്‍പ്പെടുത്തും. ബഹുനില കെട്ടിടം വരുന്നതോടുകൂടി എല്ലാം ഒരു കുടക്കീഴിലാകും. അവലോകന യോഗത്തില്‍ കെ.എസ്.ഡി.സി റീജനല്‍ മാനേജര്‍ റെജില, പ്രോജക്‌ട് എന്‍ജിനീയര്‍ പി. കൃഷ്ണന്‍, അസി. എന്‍ജിനീയര്‍ ബി. പ്രദീപന്‍, ഗവ. പ്ലീഡര്‍ അഡ്വ. കെ. അജിത്കുമാര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജി.പി. ഗോപാലകൃഷ്ണന്‍, സെക്രട്ടറി ബിജേഷ് ചന്ദ്രന്‍, കെ.കെ. രഞ്ജിത്ത്, ബാസിത്ത് അലി, എസ്.കെ. അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post