വന്ദേഭാരത് കേരളത്തിലേക്ക് പുറപ്പെട്ടു; ട്രെയിൻ ദക്ഷിണ റെയിൽവേക്ക് കൈമാറി

 


കൊച്ചി: കേരളം ഏറെക്കാലമായി കാത്തിരുന്ന വന്ദേ ഭാരത് ട്രെയിൻ യാഥാർഥ്യമാകുന്നു.

ചെന്നൈയിൽ നിന്ന് വന്ദേഭാരത് തീവണ്ടി വെള്ളിയാഴ്ച രാവിലെ 7.35-ന് തിരുവനന്തപുരത്ത് എത്തും. കോച്ച് ഫാക്ടറിയിൽ നിർമിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്.

തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45-ന് പുറപ്പെട്ട് വൈകീട്ട് 3.30-ന് കോഴിക്കോട്ട് എത്തും. ചെന്നൈയിൽനിന്ന് വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് പ്രത്യേക തീവണ്ടിയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ആർ.എൻ. സിങ് ഉൾപ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകൾ നടത്തും.

കൊല്ലം, വർക്കല, ചെങ്ങന്നൂർ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ വന്ദേഭാരത് യാത്രയ്ക്കിടയിൽ അല്പനേരം നിർത്തിയിടുമെന്നും സൂചനയുണ്ട്. വന്ദേ ഭാരത് എത്തുന്ന വിവരം കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെ റെയിൽവേ ഓഫീസുകളിൽ ലഭിച്ചത്.

24-ന് കൊച്ചിയിലെത്തുന്ന എത്തുന്ന പ്രധാനമന്ത്രി 25-ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്ളാഗ്ഓഫ് ചെയ്തേക്കും. പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉണ്ടാവുമെന്നാണ് സൂചന.

കേരളത്തിന്റെ റെയിൽവേ വികസനം നേരിട്ട് മനസ്സിലാക്കാനായി സംസ്ഥാനത്ത് എത്തുമെന്ന് നേരത്തേ മന്ത്രി പറഞ്ഞിരുന്നു.

മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത് എങ്കിലും നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തിൽ ഓടാനാവില്ല. കേരളത്തിൽ വന്ദേഭാരത് ഓടിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കുറെക്കാലമായി റെയിൽവേ നടത്തി വരുന്നുണ്ട്.

Post a Comment

Previous Post Next Post