കാപ്പിമല:കൊടുംചൂടിൽ കരിഞ്ഞുണങ്ങിയത് 40 ഏക്കറോളം സ്ഥലത്തെ വാഴക്കൃഷി. ആലക്കോട് പഞ്ചായത്തിലെ കാപ്പിമല, ഫർലോംഗ്കര തുടങ്ങിയ പ്രദേശങ്ങളിലെ ആറു കർഷകരുടെ വാഴക്കൃഷിയാണ് ജലക്ഷാമവും കൊടുംചൂടും കാരണം നശിച്ചത്.
കർഷകരുടെ 1000 മുതൽ 12,000 വരെ വാഴകൾ നശിച്ചിട്ടുണ്ട്. കർഷകരായ റോയി വള്ളിയാൻതടം, ബിനോയി വിറകൊടിയനാൽ, ടോണി കല്ലനാനിക്കൽ, കുര്യാച്ചൻ പാലാക്കുഴി , ജയിൻ വട്ടക്കാട്ട് , കുമാരൻഫ്രാന് തുടങ്ങിയവരുടെ കൃഷിയിടങ്ങളാണ് പൂർണമായും കരിഞ്ഞുണങ്ങിയത്.
ഈ പ്രദേശങ്ങളിലെ കൃഷിക്കാർ എല്ലാവർഷവും വാഴ കൃഷി ചെയ്യാറില്ല. മൂന്നു വർഷത്തിലൊരിക്കൽ വാഴക്കൃഷി ചെയ്യുന്നതാണ് രീതി. നല്ല വിളവ് ലഭിക്കുന്നതിന് വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നതെന്ന് കർഷകർ പറയുന്നു. ഈ രീതിയിലൂടെ മെച്ചപ്പെട്ട വിളവ് ലഭിക്കാറുണ്ട്. 10 വർഷത്തിനുള്ളിൽ ഇത്രയും ജലക്ഷാമം അനുഭവപ്പെട്ടിട്ടില്ലെന്ന് കർഷകർ പറയുന്നു.
ബാങ്കുകളിൽ നിന്ന് അഞ്ചും പത്തും ലക്ഷം രൂപ വരെ കടമെടുത്തു കൃഷി ചെയ്തവരാണ് എല്ലാവരും. മുൻകാലങ്ങളിൽ രണ്ടുമുതൽ അഞ്ചു ലക്ഷം രൂപ വരെ ലാഭം ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ എങ്ങനെ വായ്പ തിരിച്ചടയ്ക്കുമെന്നറിയാതെ കർഷകർ ആശങ്കയിലാണ്.
പൈതൽമലയുടെ താഴ്വാരങ്ങളിൽ നിന്നും കിണറുകളിൽ നിന്നും സുലഭമായി വെള്ളം ലഭിക്കുമായിരുന്നു. പ്രദേശങ്ങളിലെ മുഴുവൻ ജലസ്രോതസുകളും ഇപ്പോൾ വറ്റിവരണ്ടിരിക്കുകയാണ്. കൃഷിക്കാരുടെ ദുരിതം ഉത്തരവാദിത്തപ്പെട്ട വകുപ്പ് അധികാരികൾ ശ്രദ്ധിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. വാഴക്കൃഷി നശിച്ച സ്ഥലങ്ങൾ ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, വാർഡ് മെംബർ വത്സല പ്രകാശ്, പ്രതിപക്ഷ നേതാവ് സാബു, നെല്ലിക്കുന്ന് വാർഡ് മെംബർ മാത്യു പുതിയേടത്ത്, ആലക്കോട് കൃഷി ഓഫീസർ അഞ്ജു, അസി. കൃഷി ഓഫീസർ മധു, സിപിഎം സെക്രട്ടറി കെ.വി.ചന്ദ്രൻ തുടങ്ങിയവർ സന്ദർശിച്ചു.
ആലക്കോട്, വെള്ളാട് കൃഷി കൃഷിഭവൻ ഏരിയയിൽ വരുന്ന പ്രദേശങ്ങളെ വരൾച്ച ബാധിത പ്രദേശമായ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൃഷിമന്ത്രിയെഉടൻ കാണുമെന്നും ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് അറിയിച്ചു.
Post a Comment