രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ, അവകാശികളില്ലാതെ കിടന്ന ഏകദേശം 35000 കോടി രൂപ റിസർവ്വ് ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തു. പത്ത് വർഷമോ അതിലധികമോ ആയി പ്രവർത്തിക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപതുകയാണ് ആർബിഐയിലേക്ക് മാറ്റിയത്. 2023 ഫെബ്രുവരി വരെയുള്ള കണക്കാണിത്. പ്രവർത്തനരഹിതമായ 10.24 അക്കൗണ്ടുകളിലെ പണമാണ് ആർബിഐയിലേക്ക് ട്രാൻസ്ഫർ ചെയ്തതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.
അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ പട്ടികയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 8,086 കോടി രൂപയുടെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളാണ് എസ്ബിഐയിലുള്ളത്. അവകാശികളില്ലാത്ത അക്കൗണ്ടുകൾ സെറ്റിൽ ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥർ, ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മാത്രമല്ല എസ്ബിഐ, ഉപഭോക്താക്കളുടെ സൗകര്യാർത്ഥം, മരണമടഞ്ഞ കക്ഷികളുടെ അക്കൗണ്ടുകളിൽ നിയമപരമായ നോമിനി ഇല്ലാതെ ക്ലെയിമുകൾ തീർപ്പാക്കുന്നതിനുള്ള വിശദാംശങ്ങൾ /പ്രക്രിയ, നിർദ്ദിഷ്ട ഫോമുകളുടെ മാതൃക, എളുപ്പത്തിൽ മനസിലാക്കുന്നതിനായി അപ്‌ഡേറ്റ് ചെയ്ത ചോദ്യങ്ങൾ എന്നിവ എസ്ബിഐയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പ്രവർത്തനരഹിതമായ, അതായത് രണ്ട് വർഷത്തിനിടെ അക്കൗണ്ടിൽ ഇടപാടുകളൊന്നും നടന്നിട്ടില്ലാത്ത അക്കൗണ്ടുകളുടെ കാര്യത്തിൽ ഇടപാടുകാർ/നിയമപരമായ അവകാശികൾ എവിടെയാണെന്ന് കണ്ടെത്തുന്നതിന് ഒരു പ്രത്യേക ഡ്രൈവ് ആരംഭിക്കുന്നത് പരിഗണിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment