എല്ലാ ജില്ലകളിലും ഏപ്രില്‍ മുതല്‍ റേഷന്‍ കടകള്‍ വഴി ലഭിക്കുക സമ്പുഷ്ടീകരിച്ച അരി

 


എല്ലാ ജില്ലകളിലും ഏപ്രില്‍ മുതല്‍ റേഷന്‍ കടകള്‍ വഴി ലഭിക്കുക സമ്പുഷ്ടീകരിച്ച അരി. ഇതുസംബന്ധിച്ച്‌ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ഭക്ഷ്യവകുപ്പിന് കത്ത് നല്‍കി. തലാസീമിയ രോഗികള്‍ക്കും അയണിന്‍റെ അംശം കുറവുള്ളവര്‍ക്കും ഈ അരി വിതരണം ചെയ്യരുതെന്ന മുന്നറിയിപ്പോടെയാണ് ചാക്കുകള്‍ കടകളിലെത്തിയത്. വരുംമാസങ്ങളില്‍ കേരളത്തിലെ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന കുത്തരിയും (സി.എം.ആര്‍) കാര്‍ഡുടമകള്‍ക്ക് സമ്പുഷ്ടീകരിച്ച്‌ നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദേശം. രാജ്യത്തെ സ്ത്രീകളിലും കുട്ടികളിലും പൊതുവായി കാണപ്പെടുന്ന അനീമിയ രോഗത്തിന് പ്രധാനകാരണം ആഹാരത്തിലെ പോഷകക്കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതു പരിഹരിക്കുന്നതിന് റേഷന്‍ കടകളില്‍ സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായി പോഷകാഹാരക്കുറവ് കണ്ടെത്തിയ വയനാട്ടില്‍ ആറ് മാസമായി സമ്പുഷ്ടീകരിച്ച പുഴുക്കലരിയാണ് എഫ്.സി.ഐ നല്‍കുന്നത്. സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന സി.എം.ആര്‍ (കുത്തരി) പോഷക സമ്പുഷ്ടമാണ്. അതിനാല്‍ സമ്പുഷ്ടീകരണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം അഭ്യര്‍ഥിച്ചെങ്കിലും കേന്ദ്രം പരിഗണിച്ചില്ല. കേരളത്തില്‍ അരി സമ്പുഷ്ടീകരിക്കുന്നതിന് ഒരു ബ്ലന്‍ഡിങ് യൂനിറ്റ് മാത്രമേയുള്ളൂ. കേന്ദ്രം കടുംപിടിത്തം തുടര്‍ന്നാല്‍ കൂടുതല്‍ ബ്ലന്‍ഡിങ് യൂനിറ്റുകള്‍ ആരംഭിക്കേണ്ടി വരും. തലാസീമിയ, സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ക്ക് സമ്പുഷ്ടീകരിച്ച അരി ദോഷകരമാകുമെന്ന ആശങ്ക പഠിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ചെയര്‍മാനായി കഴിഞ്ഞ ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരുന്നു. തുവരെയും സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നും വിദഗ്ധസമിതി ഒരുതവണ യോഗം ചേര്‍ന്നിരുന്നുവെന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ: തോമസ് മാത്യു പറഞ്ഞു. കുത്തരി സമ്പുഷ്ടീകരിക്കുമ്പോള്‍ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് ഇപ്പോള്‍ പറയാനാകിെല്ലന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post