കണ്ണൂർ: ജില്ലയിലെ പെട്രോൾപമ്പുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആവശ്യങ്ങൾ സംബന്ധിച്ചുള്ള തർക്കം ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായി. തൊഴിലാളികൾക്ക് അടിസ്ഥാന ശമ്പളത്തിൽ മാസം 650 രൂപ ഫെബ്രുവരി ഒന്നുമുതൽ വർധിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് പ്രശ്നപരിഹാരമായത്.
ഇഎസ്ഐ, ഇപിഎഫ്, 12 കാഷ്വൽ ലീവ്, 12 ഏൺഡ് ലീവ്, 12 മെഡിക്കൽ ലീവ്, 13 ദേശീയ ഉത്സവകാല അവധി എന്നിവ ബാധകമായ സ്ഥാപനങ്ങളിൽ അതു നടപ്പിലാക്കാൻ ഉടമകളുടെ പ്രതിനിധികൾ സമ്മതിച്ചു.
കരാർപ്രകാരം തൊഴിലാളികൾക്ക് വർഷത്തിൽ രണ്ടു ജോഡി യൂണിഫോം ലഭിക്കും. കരാറിൽ കണ്ണൂർ ഡിസ്ട്രിക്ട് പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷനുവേണ്ടി പ്രസിഡന്റ് ടി.വി. ജയദേവൻ, സെക്രട്ടറി എം. അനിൽ, കെ.വി. രാമചന്ദ്രൻ എന്നിവരും യൂണിയനുകൾക്കുവേണ്ടി എ. പ്രേമരാജൻ, അരക്കൻ ബാലൻ, വി.കെ. ബാബുരാജ്, കെ.പി. രാജൻ, എം. വേണുഗോപാൽ, പി. റെജുൽദാസ് എന്നിവരും ഒപ്പുവച്ചു. തർക്കം ഒത്തുതീർപ്പായതിനെ തുടർന്ന് 27 മുതൽ നടത്താൻ തീരുമാനിച്ച പണിമുടക്ക് ഉപേക്ഷിച്ചു.
.jpeg)
Post a Comment