ഹോട്ടല്‍ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയം വീണ്ടും നീട്ടി



തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സമയം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.


ഇത് രണ്ടാം തവണയാണ് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയം നീട്ടിനല്‍കുന്നത്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനം ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുത്തിട്ടുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ കണക്ക്. ശേഷിക്കുന്ന 40 ശതമാനം പേര്‍ക്ക് കൂടി ഹെല്‍ത്ത് കാര്‍ഡ് ലഭിക്കാനുള്ള സമയം കണക്കിലെടുത്താണ് ഈ മാസം അവസാനം വരെ അനുവദിക്കുന്നത്.


സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. 


ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ശാരീരിക പരിശോധന, ദൃശ്യ പരിശോധന, ചര്‍മ്മരോഗങ്ങള്‍, വൃണം, മുറിവുകള്‍ എന്നിവ ഉണ്ടോയെന്ന് പരിശോധിക്കണം. വാക്സിന്‍ എടുത്തിട്ടുണ്ടോ എന്നും പരിശോധിക്കും. പകര്‍ച്ചവ്യാധികള്‍ ഉണ്ടോ എന്നറിയാന്‍ രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഈ ഹെല്‍ത്ത് കാര്‍ഡിന്‍റെ സാധുത ഒരു വര്‍ഷമാണ്.

Post a Comment

Previous Post Next Post