സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലാം ശനി അവധി ദിവസമാക്കാനുള്ള ശുപാര്‍ശ തള്ളി മുഖ്യമന്ത്രി

 


തിരുവനന്തപുരം: നാലാം ശനിയാഴ്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയായി പ്രഖ്യാപിക്കാനുള്ള ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി.

ഭരണപരിഷ്കാര കമ്മീഷനാണ് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ എന്‍ജിഒ യൂണിയനും സെക്രട്ടേറിയറ്റ് സര്‍വീസ് അസോസിയേഷനും ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം.


പ്രവൃത്തി ദിവസം 15 മിനിറ്റ് വര്‍ദ്ധിപ്പിക്കണമെന്നും നാലാം ശനിയാഴ്ച അവധിയാക്കണമെന്നും ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകള്‍ക്ക് മുന്നില്‍ നിര്‍ദ്ദേശിച്ചിരുന്നു. കാഷ്വല്‍ ലീവ് പ്രതിവര്‍ഷം 20 ല്‍ നിന്ന് 18 ആയി കുറയ്ക്കാനും നിര്‍ദ്ദേശിച്ചിരുന്നു. അതുകൊണ്ടാണ് ഇടത് സംഘടനകള്‍ തന്നെ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തത്.


സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ആശ്രിത നിയമനം ഒരു വര്‍ഷത്തിനുള്ളില്‍ ജോലി ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നിയന്ത്രണത്തിന് നീക്കം നടത്തിയത്. ജോലി സമയം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം അഞ്ച് കാഷ്വല്‍ ലീവ് കുറയ്ക്കുമെന്ന് ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളെ അറിയിച്ചിരുന്നു. തുടര്‍ന്ന് കുറയ്ക്കുന്ന കാഷ്വല്‍ ലീവുകളുടെ എണ്ണം രണ്ടാക്കിയെങ്കിലും സംഘടനകള്‍ തയ്യാറായില്ല.

Post a Comment

Previous Post Next Post