കണ്ണൂർ: താവക്കരയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിക്ഷേപം നടത്തി കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചുകിട്ടിയില്ലെന്ന നിക്ഷേപകരുടെ പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനിരിക്കെ ഡയറക്ടർമാരായ രണ്ടു തൃശൂർ സ്വദേശികളെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അർബൻ നിധി ലിമിറ്റഡ്, അനുബന്ധ സ്ഥാപനമായ എടിഎം എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടർമാരായ ഗഫൂർ, ഷൗക്കത്ത് എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് ഇന്നലെ രാത്രി അറസ്റ്റ്ചെയ്തത്.
കണ്ണൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി സ്ഥാപനത്തിനെതിരേ ഇതിനകം 22 പരാതികളാണ് ലഭിച്ചത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ മാത്രം ആറു പരാതികളുണ്ട്. കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ. നായരുടെ നിർദേശപ്രകാരം കണ്ണൂർ ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ. ബിനു മോഹന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനിടയിലാണ് ഇരുവരും അറസ്റ്റിലാകുന്നത്.
ഉയർന്ന പലിശയും ജോലിയും വാഗ്ദാനം ചെയ്താണ് സാധാരണക്കാരിൽനിന്നും ഉയർന്ന ഉദ്യോഗസ്ഥരിൽനിന്നുമായി സ്ഥാപനം ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചതെന്നാണ് പരാതി. കൂലിപ്പണിക്കാർ മുതൽ ഡോക്ടർമാർ വരെ വഞ്ചിക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്.പണം ബാങ്കുകളിൽ നിക്ഷേപിച്ചാൽ വൻതുക ആദായനികുതിയായി നൽകേണ്ടിവരുമെന്നും ഇതൊഴിവാക്കാൻ തങ്ങളുടെ സ്ഥാപനത്തിൽ നിക്ഷേപിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 12 ശതമാനം വരെ പലിശയാണ് സ്ഥാപന അധികൃതർ വാഗ്ദാനം ചെയ്തത്.
ഉയർന്ന പലിശ മോഹിച്ച് 34 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരും തട്ടിപ്പിനിരയായവരിൽ ഉൾപ്പെട്ടിട്ടുണ്ട്. 20,000 മുതൽ അഞ്ചു ലക്ഷം വരെയുള്ള നിക്ഷേപവും ഒരു ലക്ഷം മുതൽ 34 ലക്ഷം വരെയുള്ള സ്ഥിരനിക്ഷേപവുമാണ് സ്ഥാപനം സ്വീകരിച്ചിരുന്നത്. തലശേരിയിലുള്ള ഒരു ഡോക്ടറാണ് ഏറ്റവും ഉയർന്ന നിക്ഷേപം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചുകിട്ടാത്തതിനാലാണ് നിക്ഷേപിച്ചവർ പരാതിയുമായി രംഗത്തെത്തിയത്. പണം നിക്ഷേപിച്ച ആദ്യമാസങ്ങളിൽ ചിലരുടെ അക്കൗണ്ടിൽ പലിശ എത്തിയിരുന്നു. ഇതോടെ കമ്പനിയെ വിശ്വസിച്ച് പലരും നിക്ഷേപം വർധിപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീട് പറഞ്ഞ സമയത്ത് പണം ലഭിക്കാതായതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ പലരും സ്ഥാപനത്തിനെതിരേ രംഗത്തെത്തിയത്.
ഇതിനിടെ തട്ടിപ്പിനിരയായവരും ജീവനക്കാരും ഇന്നലെ സ്ഥാപനത്തിന് മുന്നിലെത്തി പ്രതിഷേധിച്ചു. സ്ഥാപനത്തിന്റെ ഡയറക്ടർമാർ എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഇന്നലെ സ്ഥാപനത്തിലെത്തിയത്.

Post a Comment