തിരുവനന്തപുരം : ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം (എന്‍എഫ്‌എസ്‌എ) മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമ കള്‍ക്കുള്ള റേഷന്‍ വിതരണത്തിന്റെ നോട്ടച്ചുമതല പൂര്‍ണമായി ഏറ്റെടുക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു.
ഈ മാസം ആരംഭിച്ച പുതുക്കിയ സംയോജിത സൗജന്യ റേഷന്‍ പദ്ധതി സംബന്ധിച്ചു സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്രം ഇതിന്റെ സൂചന നല്‍കി. വിതരണം സൂക്ഷ്മമായ കാര്യങ്ങളില്‍ പോലും കേന്ദ്രം റിപ്പോര്‍ട്ട് തേടി വരികയാണ്. നിലവില്‍ ഇതിന്റെയെല്ലാം വിതരണച്ചുമതല സംസ്ഥാനത്തിനാണ്. കേന്ദ്രത്തിന് ഇപോസ് സംവിധാനം വഴിയും അല്ലാതെയും റിപ്പോര്‍ട്ടു കള്‍ നല്‍കുന്നുണ്ടെന്നു മാത്രം. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കു മാത്രമായി റേഷന്‍ വിതരണം കേന്ദ്രം ചുരുക്കുമോയെന്നും ഭക്ഷ്യഭദ്രതാ പദ്ധതിയുടെ ഭാഗമല്ലാത്ത നീല, വെള്ള കാര്‍ഡുകാര്‍ക്ക് ഭാവിയില്‍ റേഷന്‍ നല്‍കാന്‍ അരി ലഭിക്കാതാകുമോ എന്നും സം സ്ഥാനത്തിന് ആശങ്കയുണ്ട്. കൃഷി കുറവാണെന്നതും ഉപഭോക്തൃ സംസ്ഥാനമെന്നതും പരിഗണിച്ചാണ് കേരളത്തിന് ഇപ്പോള്‍ മെച്ചപ്പെട്ട റേഷന്‍ വിഹിതം ലഭിക്കുന്നത്.
സുഗന്ധവ്യഞ്ജനങ്ങളും നാണ്യവിളകളും ഉല്‍പാദിപ്പി ച്ച് രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന സംസ്ഥാ നമെന്ന പരിഗണനയില്‍ ടൈഡ് ഓവര്‍ വിഹിതമായും കേരളത്തിന് കേന്ദ്രം വര്‍ഷങ്ങളായി അരി നല്‍കുന്നു. പ്രതിവര്‍ഷം 16.25 ലക്ഷം ടണ്‍ അരി നല്‍കിയിരുന്നത് ഭക്ഷ്യഭദ്രതാ പദ്ധതി നടപ്പായ 2013നു ശേഷം 14.25 ലക്ഷം ടണ്‍ ആയി ചുരുങ്ങി. 2 ലക്ഷം ടണ്‍ അരിക്കായി കേരളം പല തവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയില്ല. സമീപകാലത്തായി കേരളത്തിന് വേണ്ടതിലും അധികം പച്ചരി നല്‍കുകയും പുഴുക്കലരിയുടെ അളവ് കുറയ്ക്കുകയും ചെയ്തതും തിരിച്ചടിയായി. ഇതു സംബന്ധിച്ച നിവേദനങ്ങള്‍ ഫലം കണ്ടിട്ടില്ല. വെള്ള കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിയിരുന്ന ഗോതമ്ബ് വിഹിതം കഴി ഞ്ഞ വര്‍ഷം നിര്‍ത്തലാക്കി. കേരളത്തിലെ കാര്‍ഡ് അംഗങ്ങളില്‍ 43% വരുന്ന 1.54 കോടി പേരാണ് മുന്‍ഗണനാ വിഭാഗത്തില്‍. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആനുപാതികമായി ഇതു കുറവാണ്. കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ പല തവണ സംസ്ഥാനം ആവശ്യപ്പെട്ടിട്ടും കേന്ദ്രം തയാറായിട്ടില്ല. സെന്‍സസ് കഴിയട്ടെ എന്നു പറഞ്ഞു നീട്ടിവയ്ക്കുകയാണ് എന്നാണു സംസ്ഥാനത്തിന്റെ പരാതി.

Post a Comment