വയനാട്: മാനന്തവാടി പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകൻ മരിച്ചു. തോമസ് (സാലു 50) പള്ളിപ്പുറമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തുവച്ചാണ് കടുവ ആക്രമിച്ചത്.
കടുവയുടെ ആക്രമണത്തിൽ ഇയാളുടെ കൈകൾക്കും കാലിനും പരിക്കേറ്റിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതവും ഉണ്ടായി. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.
തൊഴിലുറപ്പ് ജോലിയിലേർപ്പെട്ടിരുന്ന സ്ത്രീകളാണ് കടുവയെ ആദ്യമായി കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ തിരച്ചിൽ തുടരുന്നതിനിടെയാണ് കടുവ തോമസിനെ ആക്രമിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കൂടാതെ ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ കടുവയ്ക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
സമീപപ്രദേശത്തൊന്നും വനം ഇല്ലാത്തതിനാൽ കടുവ ഇവിടെയെത്തിയത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

Post a Comment