ഡെറാഡൂൺ: വാഹനാപകടത്തിൽ പരിക്കേറ്റ ക്രിക്കറ്റർ ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു. പന്ത് ഗുരുതരാവസ്ഥയിൽ നിന്ന് പുറത്ത് വന്നതായും എംആർഐ സ്കാൻ അടക്കമുള്ള പരിശോധനകൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്നും ഡെറാഡൂൺ സാക്ഷം ആശുപത്രിയിലെ ഡോക്ടർ സുശീൽ നാഗർ അറിയിച്ചു.
പന്തിന്റെ എല്ലുകൾക്ക് പൊട്ടലില്ലെന്നും വലത് കാൽമുട്ടിന്റെ ലിഗമെന്റിന് പരിക്കേറ്റതായും അദേഹം അറിയിച്ചു.
"തലയിൽ രണ്ടിടത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മാക്സ് ആശുപത്രിയിലേക്ക് താരത്തെ മാറ്റുന്നത് പരിഗണിക്കുന്നുണ്ട്. ഇവിടെയുള്ള സർജനുമായി ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും പ്ലാസ്റ്റിക് സർജറി ആവശ്യമുണ്ടോയെന്ന് തീരുമാനിക്കുക'.
താരത്തിന്റെ നടുവിന് പൊള്ളലേറ്റെന്ന മട്ടിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥയും ഡോക്ടർ നാഗർ വ്യക്തമാക്കി. പന്തിന് പൊള്ളലേറ്റിറ്റില്ലെന്നും കാറിന്റെ ചില്ല് തകർത്ത് പുറത്തിറങ്ങിയ വേളയിൽ റോഡിൽ നടുവ് ഉരഞ്ഞ് തൊലി ഇളകി മാറിയതാണെന്നും അദേഹം കൂട്ടിച്ചേർത്തു.

Post a Comment