മദ്യ കമ്പനികളുടെ നികുതി ഒഴിവാക്കി; നഷ്ടം നികത്താന്‍ മദ്യവില കൂട്ടാന്‍ സര്‍ക്കാര്‍



തിരുവനന്തപുരം: മദ്യ കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കി സര്‍ക്കാരിനുണ്ടായ വരുമാന നഷ്ടം നികത്താന്‍ മദ്യനികുതി വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍.

വില്‍പ്പന നികുതി 4 ശതമാനം വര്‍ദ്ധിപ്പിക്കുന്നതോടെ പൊതു വില്‍പ്പന നികുതി 247 ശതമാനത്തില്‍ നിന്ന് 251 ശതമാനമായി ഉയരും. ഇതിനുള്ള കരട് പബ്ലിക് സെയില്‍സ് ടാക്സ് (ഭേദഗതി) ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട ബില്ലുകളില്‍ പൊതു വില്‍പ്പന നികുതി (ഭേദഗതി) ബില്ലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്‍ നിയമസഭയില്‍ പാസാക്കി ഗവര്‍ണര്‍ ഒപ്പിടുന്നതോടെ സംസ്ഥാനത്ത് മദ്യവില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. വില്‍പ്പന നികുതി 4 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ബിവറേജസ് കോര്‍പ്പറേഷന്‍റെ ഹാന്‍ഡ്ലിംഗ് ചെലവുകള്‍ക്കായി ഒരു ശതമാനം തുക വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. ഇതിനായി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കും. അങ്ങനെ, മൊത്തം 5 ശതമാനം വര്‍ദ്ധനവ് നടപ്പാക്കാന്‍ പോകുന്നു.


മദ്യ നിര്‍മ്മാണച്ചെലവ് വര്‍ദ്ധിക്കുന്നത് ചൂണ്ടിക്കാട്ടി മദ്യക്കമ്ബനികള്‍ ദീര്‍ഘകാലമായി വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. എന്നാല്‍ ഇതിന് വഴങ്ങാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതോടെ കമ്ബനികള്‍ ബിവറേജസ് കോര്‍പ്പറേഷന് മദ്യം നല്‍കുന്നത് നിര്‍ത്തി. ഇത് മദ്യക്ഷാമത്തിനും വ്യാജമദ്യത്തിനും ഇടയാക്കുമെന്ന് ഭയന്നാണ് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

Post a Comment

Previous Post Next Post