പാഠപുസ്തക പരിഷ്കരണം: പൊതുജനങ്ങള്‍ക്കും ഓണ്‍ലൈനായി അഭിപ്രായം അറിയിക്കാം



തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷം എല്ലാ ക്ലാസുകളിലും സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന് ശേഷമുള്ള പുതിയ പുസ്തകങ്ങള്‍ നിലവില്‍ വരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിലേക്കായി പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാവുന്ന ടെക് പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനശേഷം സംസാരിക്കയായിരുന്നു മന്ത്രി.

സാധാരണക്കാരന്‍ മുതല്‍ വിദ്യാര്‍ഥി വരെയുള്ള എല്ലാ വിഭാഗം ജനങ്ങളുടേയും അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് സര്‍ക്കാര്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്. ഇത്തരമൊരു ജനകീയ അഭിപ്രായ ശേഖരണം നടാടെയാണ്. നവംബര്‍ 17 ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പാഠ്യ പദ്ധതി പരിഷ്‌ക്കരണത്തെക്കുറിച്ച്‌ ചര്‍ച്ച സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാ പഞ്ചായത്ത് വരെ വിവിധ തലങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഏകോപിപ്പിക്കാന്‍ റിസോഴ്‌സ് അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. 'പാഠ്യ പദ്ധതി പരിഷ്‌ക്കരണ വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന 26 ഫോക്കസ് ഏരിയകള്‍ കേന്ദ്രീകരിച്ച ചര്‍ച്ചകള്‍ ഡിസംബര്‍ 30 നകം പൂര്‍ത്തിയാകും. 2023 ജനുവരിയില്‍ ഇതിന്റെ മേഖലാതല സെമിനാറുകള്‍ സംഘടിപ്പിക്കും.


അടുത്ത ഒക്ടോബറോടെ പുതിയ പാഠ്യ പദ്ധതിയുടെ ഒന്നാംഘട്ട രചന പൂര്‍ത്തിയാകും. 2025-26 അധ്യയന വര്‍ഷം എല്ലാ ക്ലാസുകളിലും പുതിയ പാഠ പുസ്തകങ്ങള്‍ നിലവില്‍ വരും, ' മന്ത്രി വിശദീകരിച്ചു. എസ്.സി.ആര്‍.ടിക്ക് വേണ്ടി കൈറ്റ് വികസിപ്പിച്ച ടെക് പ്ലാറ്റ്‌ഫോമില്‍ (https://kcf.kite.kerala.gov.in) കയറി ലോകമെമ്ബാടുമുള്ള മലയാളികള്‍ക്ക് പാഠ്യപദ്ധതി പരിഷ്‌കരണത്തെക്കുറിച്ച്‌ അഭിപ്രായങ്ങള്‍ അറിയിക്കാം. ഓരോ ഫോക്കസ് ഏരിയകളിലും നിര്‍ദേശങ്ങള്‍ നല്‍കാം. ഇതും കൂടി കണക്കിലെടുത്താകും പാഠ്യ പദ്ധതി പരിഷ്‌ക്കരണം. ചടങ്ങില്‍, ഡിസംബര്‍ 3 മുതല്‍ 6 വരെ തിരുവനന്തപുരത്ത് നടക്കുന്ന 64 മത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ലോഗോ മന്ത്രി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. 


Textbook revision

Post a Comment

Previous Post Next Post