15000 രൂപ മേല്‍തട്ട് പരിധി ഒഴിവാക്കി; പി എഫ് പെന്‍ഷന്‍ കേസില്‍ ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച്‌ സുപ്രീംകോടതി

 


ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ കേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്ക് ഭാഗികമായി ആശ്വാസം നല്‍കുന്ന വിധിയാണ് ഇന്ന് ചീഫ് ‌ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പ്രഖ്യാപിച്ചത്.

ഉയര്‍ന്ന പെന്‍ഷന് വഴിവയ്‌ക്കുന്ന 2018ലെ കേരള ഹൈക്കോടതി വിധി കോടതി ഭാഗികമായി ശരിവച്ചു. 15,000 രൂപ മേല്‍ത്തട്ട് പരിധി വരുന്നത് കോടതി റദ്ദാക്കിയിട്ടുണ്ട്. അവസാനത്തെ 60 മാസത്തെ ശരാശരിയില്‍ പെന്‍ഷന്‍ കണക്കാക്കുന്നത് തുടരും. 2014 സെപ്‌തംബര്‍ ഒന്നിന് മുന്‍പ് വിരമിച്ചവര്‍ക്ക് വിധിയുടെ ആനുകൂല്യം ലഭിക്കില്ല. ഉയര്‍ന്ന ശമ്ബളക്കാര്‍ 1.16 ശതമാനം വിഹിതം നല്‍കണമെന്ന നിര്‍ദ്ദേശവും കോടതി റദ്ദാക്കി. ഉയര്‍ന്ന ശമ്ബളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധികള്‍ക്കെതിരായ ഹര്‍ജികളിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ 2014ലെ സ‌ര്‍ക്കാര്‍ ഉത്തരവും കോടതി പൂര്‍ണമായും റദ്ദാക്കിയില്ല. അതേസമയം പെന്‍ഷന്‍ വിഹിതം കണ്ടെത്താന്‍ സര്‍ക്കാരിന് കോടതി ആറ് മാസത്തെ സമയം അനുവദിച്ചു. അവസാനത്തെ അഞ്ച് വര്‍ഷത്തെ ശമ്ബളത്തിന്റെ ശരാശരി കണക്കാക്കിയാകും പെന്‍ഷന്‍ നല്‍കുക.

ഉയര്‍ന്ന പെന്‍ഷന്‍ നല്‍കിയാല്‍ വലിയ സാമ്ബത്തിക ബാദ്ധ്യതയുണ്ടാകുമെന്നായിരുന്നു ഇപിഎഫിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വാദം. ആറ് മാസം നീണ്ട വാദം ഓഗസ്‌റ്റ് 11 ന് പൂര്‍ത്തിയായിരുന്നു. ഹൈക്കോടതി വിധികള്‍ക്കെതിരെ കേന്ദ്ര തൊഴില്‍ മന്ത്രാലയവും ഇപിഎഫും നല്‍കിയ ഹ‌ര്‍ജികളിലാണ് ഇന്ന് നിര്‍ണായക വിധിയുണ്ടായത്. ചീഫ് ജസ്‌റ്റിസ് യു.യു ലളിത്, ജസ്‌റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാന്‍ശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

Post a Comment

Previous Post Next Post