പെർത്ത്: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പിൽ സിംബാബ്വെയ്ക്കു അട്ടിമറി ജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ പാക്കിസ്ഥാനെ സിംബാബ്വെ ഒരു റൺസിന് പരാജയപ്പെടുത്തി.
സിംബാബ്വെ ഉയർത്തിയ 131 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ ഒരു റൺ അകലെ വീണു. നാല് ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്ദർ റാസയാണ് സിംബാബ്വെയുടെ വിജയ ശിൽപി.
വിക്കറ്റ് പൊഴിയുമ്പോഴും ഒരറ്റത്ത് പിടിച്ചുനിന്ന ഷാൻ മസൂദിനെ (44) റാസ വീഴ്ത്തിയതോടെയാണ് കളി തിരിഞ്ഞത്. കീപ്പർ ചകബ്വ ഉജ്വല സ്റ്റമ്പിംഗിലൂടെ ഷാൻ മസൂദിനെ പുറത്താക്കുകയായിരുന്നു. 14 ാം ഓവറിൽ ഷബാദ് ഖാനെയും (17) ഹൈദർ അലിയേയും (0) തൊട്ടടുത്ത പന്തിൽ പുറത്താക്കിയ റാസ കളി ടൈറ്റാക്കി. 16 ാം ഓവറിൽ പാക്കിസ്ഥാന്റെ ഹൃദയം തകർത്ത് ഷാൻ മസൂദിനെയും റാസ പിഴുതു.
19 ാം ഓവറിൽ ഒരു സിക്സർ ഉൾപ്പെടെ 11 റൺസ് അടിച്ചെടുത്ത മുഹമ്മദ് നവാസ് (22) പാക് പ്രതീക്ഷ വീണ്ടും സജീവമാക്കി. അവസാന ഓവറിൽ പാക്കിസ്ഥാന് ജയിക്കാൻ 11 റൺസ്.
ഇവാൻസിന്റെ ആദ്യ പന്തിൽ നവാസിന്റെ ഷോട്ട് ബൗണ്ടറിക്കരിലേക്ക്, മൂന്ന് റൺ. രണ്ടാം പന്തിൽ മുഹമ്മദ് വാസിം മിഡ് ഓഫിനു മുകളിലൂടെ പന്ത് ഉയർത്തിവിട്ടു, ഫോർ. ജയിക്കാൻ മൂന്ന് പന്തിൽ മൂന്ന് റൺ. മൂന്നാം പന്തിൽ വാസിം സിംഗിൾ എടുത്തു. അടുത്ത പന്ത് കട്ട് ചെയ്യാൻ ശ്രമിച്ച നവാസിന് തൊടാൻ കഴിഞ്ഞില്ല.
അഞ്ചാം പന്തിൽ മിഡ് ഓഫിനു മുകളിലൂടെ ഉയർത്തിയടിക്കാൻ ശ്രമിച്ച നവാസിന് പിഴച്ചു. സിംബാബ്വെ ക്യാപ്റ്റൻ ഇർവിന്റെ കൈകളിൽ നവാസ് ഭദ്രം. ഗാലറികൾ നിശബ്ദം. അവസാന പന്തിൽ ഷാഹീൻ അഫ്രീദി ലോഗ് ഓണിലേക്ക് കളിച്ചു. ആദ്യ റൺ പൂർത്തിയാക്കി രണ്ടാം റണ്ണിനോടിയ അഫ്രീദിയെ ചകബ്വ റൺഔട്ടാക്കി. സിംബാബ്വെയ്ക്കു ആവേശ ജയം.
നേരത്തെ സീൻ വില്യംസിന്റെ ഭേദപ്പെട്ട പ്രകടനമാണ് സിംബാബ്വെയ്ക്കു ഭേദപ്പെട്ട സ്കോർ നൽകിയത്. ഓപ്പണർമാരായ വെസ്ലിയും (17) ക്യാപ്റ്റൻ ഇർവിനും (19) മികച്ച തുടക്കമാണ് സിംബാബ്വെയ്ക്കു നൽകിയത്. എന്നാൽ തുടരെ വിക്കറ്റ് വീണത് സ്കോറിംഗ് താഴ്ത്തി.

Post a Comment