പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ടനരബലിയില്‍ ഒന്നാം പ്രതി ഷാഫി മുഹമ്മദെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു. ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ് രണ്ടാം പ്രതിയും ലൈല മൂന്നാം പ്രതിയുമാകും.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ പോലീസ് പിന്നീട് നല്‍കും.
നരബലിക്ക് വേണ്ടി ഗൂഡാലോചന നടത്തിയതും മറ്റ് പ്രതികളെ കൊല നടത്താന്‍ പ്രേരിപ്പിച്ചതിനാലുമാണ് ഷാഫിയെ ഒന്നാം പ്രതിയാക്കിയത്. മറ്റ് രണ്ടുപേരെയും നരബലിക്കുവേണ്ടി ഇയാള്‍ മാനസികമായി ഒരുക്കി.
ദുര്‍മന്ത്രവാദവും ആഭിചാരവുമായി ബന്ധപ്പെട്ട നിരവധി പുസ്തകള്‍ ഇതിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്.
ഇയാള്‍ ബുദ്ധിമാനായ കുറ്റവാളിയെന്ന് പോലീസ് പറഞ്ഞു. ടവര്‍ ലൊക്കേഷന്‍ വച്ച് അന്വേഷണം ഇയാളിലേയ്ക്ക് എത്താതിരിക്കാന്‍ കൃത്യം നടത്തുമ്പോള്‍ ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല.
പത്മയെ കൊല്ലുന്നതിന് രണ്ടു ദിവസം മുമ്പ് ഫോണ്‍ നശിപ്പിച്ചു. ഭാര്യയുമായി വഴക്കുണ്ടാക്കിയപ്പോള്‍ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചെന്നാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയതെങ്കിലും പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
ഇലന്തൂർ നരബലിക്കേസിലെ പ്രതികൾക്കായി പ്രമുഖ അഭിഭാഷകൻ ബി.എ. ആളൂർ ഹാജരാകും.
പ്രതികളായ ഇലന്തൂർ മണ്ണപ്പുറം ആഞ്ഞിലിമൂട്ടിൽ വൈദ്യൻ ഭഗവൽ സിംഗ് (60), ഭാര്യ ലൈല(50), സ്ത്രീകളെ കടത്തിക്കൊണ്ടുപോയ പെരുന്പാവൂർ സ്വദേശി റഷീദ് എന്നിവരുടെ വക്കാലത്താണ് അഡ്വ. ആളൂർ ഏറ്റെടുത്തിരിക്കുന്നത്.
ഇന്ന് രാവിലെയാണ് ഇദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പെരുന്പാവൂരിലെ നിയമവിദ്യാർഥിനിയുടെ വധക്കേസ്, ട്രെയിൻ യാത്രയ്ക്കിടെ ക്രൂരമായി കൊലചെയ്യപ്പെട്ട പാലക്കാട് സൗമ്യ കേസ് എന്നിവയിലെ പ്രതികൾക്കു വേണ്ടി ഹാജരായത് അഡ്വ. ആളൂരാണ്.

Post a Comment