മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനെതിരേയും വഫയ്ക്കെതിരേയുമുളള മനഃപൂർവ്വമുളള നരഹത്യാ കുറ്റം ഒഴിവാക്കി. തിരുവനന്തപുരം അഡീഷണൽ കോടതിയുടേതാണ് ഉത്തരവ്. വാഹനാപകട കേസില്‍ മാത്രമാണ് ഇനി വിചാരണ നടക്കുക.
ശ്രീറാം വെങ്കിട്ടരാമനെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചെന്ന കേസും വഫയ്‌ക്കെതിരെ മോട്ടോര്‍ വാഹനക്കേസും മാത്രമായിരിക്കും നിലനിൽക്കുക. കേസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റി. വഫയുടേയും ശ്രീറാം വെങ്കിട്ടരാമന്റേയും വിടുതല്‍ ഹര്‍ജികളിലാണ് ഉത്തരവ്. ജൂലൈ 20ന് പ്രതികള്‍ വിചാരണയ്ക്ക് ഹാജരാകണം.
ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് വിടുതൽ ഹർജിയിൽ വാദം കേൾക്കവെ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. അപകടം നടന്നതുമുതൽ തെളിവ് നശിപ്പിക്കാൻ ശ്രീറാം ശ്രമിച്ചിരുന്നു. അറിഞ്ഞുകൊണ്ടുളള ക്രൂരതയാണ് പ്രതികളുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

Post a Comment