തിരുവോണം ബമ്പർ: കച്ചവടം പൊടിപൊടിക്കുന്നു; നറുക്കെടുപ്പ് അടുത്തമാസം

 


കണ്ണൂര്‍: തിരുവോണം ബമ്ബര്‍ ലോട്ടറിയില്‍ റെക്കോഡ് വില്‍പ്പന. മൂന്നാഴ്ചകൊണ്ട് 65250 ടിക്കറ്റുകളാണ് കണ്ണൂര് വിറ്റഴിച്ചത്.

ആദ്യ ഘട്ടത്തില്‍ 85,000 ടിക്കറ്റുകളാണ് ജില്ലയില്‍ എത്തിച്ചിട്ടുള്ളത്. നറുക്കെടുപ്പിന്റെ അവസാന നാളുകളിലാണ് ബമ്ബര്‍ ടിക്കറ്റുകളുടെ വില്‍പ്പന പൊതുവെ സജീവമാകാറ്. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ ആദ്യ ആഴ്ചകളില്‍ തന്നെ വില്‍പ്പന ചൂടുപിടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


കച്ചവടം വേഗത്തില്‍ നടക്കുന്നതായി പല ഏജന്റുമാരും അറിയിച്ചതായി കണ്ണൂര്‍ ജില്ലാ ലോട്ടറി ഓഫീസര്‍ കെ ഹരീഷ് പറഞ്ഞു. 500 രൂപയുടെ ടിക്കറ്റ് വിറ്റാല്‍ ഏജന്റിന് 95 രൂപ കമ്മീഷനായി ലഭിക്കും. അതിനാല്‍ വില്‍പ്പനക്കാരും ഉത്സാഹത്തിലാണ്. മൂന്ന് ലക്ഷം ടിക്കറ്റുകളാണ് ജില്ലയില്‍ വിതരണത്തിനായി ആവശ്യപ്പെട്ടത്. 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ ലോട്ടറി വകുപ്പിന് നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരത്തെ പ്രസിലാണ് ലോട്ടറി അച്ചടി നടക്കുന്നത്. സമ്മാനത്തുക കൂടുതലായതിനാല്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ടിക്കറ്റിന്റെ നിര്‍മാണം. അച്ചടിക്ക് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ വിവിധ ഘട്ടങ്ങളിലായാണ് ടിക്കറ്റുകള്‍ ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. വിറ്റു തീരുന്നതിന് അനുസരിച്ച്‌ പുതിയത് എത്തിക്കുന്നതിനാല്‍ മറ്റ് ബുദ്ധിമുട്ടുകളില്ലെന്നും ലോട്ടറി ഓഫീസര്‍ അറിയിച്ചു.

ലോട്ടറികളില്‍ ഏറ്റവും കൂടുതല്‍ വിറ്റ് വരവ് ലഭിക്കുന്ന ഒന്നാണ് ഓണം ബമ്ബര്‍. കേരള ലോട്ടറി ചരിത്രത്തിലെ റെക്കോര്‍ഡ് സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. കഴിഞ്ഞ മൂന്ന് വര്‍ഷവും 12 കോടി രൂപയായിരുന്നു നല്‍കിയത്. നറുക്കെടുപ്പ് സെപ്തംബര്‍ 18ന് നടക്കും.

Post a Comment

Previous Post Next Post