കണ്ണൂരില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച യുവാവിന്‍റെ റൂട്ട്മാപ്പ് പുറത്തിറക്കി


കണ്ണൂര്‍ : സംസ്ഥാനത്ത് രണ്ടാമത് മങ്കിപോക്‌സ് ബാധിച്ച പയ്യന്നൂര്‍ സ്വദേശിയായ യുവാവിന്‍്റെ റൂട്ട് മാപ്പ് ആരോഗ്യവിഭാഗം പുറത്തിറക്കി. ജൂലൈ 13ന് ഉച്ചയ്ക്ക് 12.20ന് ദുബായില്‍ നിന്ന് പുറപ്പെട്ട 31കാരന്‍ വൈകിട്ട് അഞ്ചരയോടെയാണ് മംഗളൂരുവില്‍ വിമാനമിറങ്ങിയത്. വിമാനത്തില്‍ കണ്ണൂര്‍ സ്വദേശികളായ 12 പേരും കാസര്‍കോട് സ്വദേശികളുമാണ് ഉണ്ടായിരുന്നത്.

പനിയും അസ്വസ്ഥതയും ഉണ്ടായിരുന്നെങ്കിലും മംഗളൂരുവില്‍ നിന്ന് ടാക്‌സിയില്‍ നേരെ പയ്യന്നൂരിലേക്ക് വരികയായിരുന്നു. വഴിയില്‍ വച്ച്‌ ഡ്രൈവറും യുവാവും ഹോട്ടലില്‍ കയറി ചായ കുടിക്കുകയും ചെയ്‌തു. ശരീരത്തില്‍ കുമിളകള്‍ കണ്ടതിനെ തുടര്‍ന്ന് 14ന് രാവിലെ സ്വന്തം ബൈക്കില്‍ പയ്യന്നൂരിലെ ചര്‍മരോഗ വിദഗ്‌ധനെ കണ്ട് പരിശോധന നടത്തി. ഈ പരിശോധനയിലാണ് രോഗം സംശയിച്ചത്.

തുടര്‍ന്ന് വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു. പിന്നാലെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് യുവാവിനെ മാറ്റി. തുടര്‍ന്ന് പൂനെയിലെ വൈറോളജി ലാബില്‍ സാംപിളുകള്‍ പരിശോധിച്ചപ്പോഴാണ് മങ്കിപോക്‌സ് ആണെന്ന് തിരിച്ചറിഞ്ഞത്.

ആലപ്പുഴ ലാബില്‍ പരിശോധനയ്ക്ക് സൗകര്യം ഉണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം പൂനെയില്‍ അയച്ച്‌ പരിശോധിക്കുകയായിരുന്നു. യുവാവിന്‍്റെ ഭാര്യ, രണ്ട് മക്കള്‍, അമ്മ എന്നിവരും കാര്‍ ഡ്രൈവറും നിരീക്ഷണത്തിലാണ്. വിമാനത്തില്‍ കണ്ണൂര്‍ സ്വദേശികളും കാസര്‍കോട് സ്വദേശികളും യുവാവിന്‍്റെ അടുത്തിരുന്നല്ല യാത്ര ചെയ്‌തത്. സംസ്ഥാനത്ത് രണ്ടാമത് വാനര വസൂരി കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂരില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post