ബിറ്റ്‌കോയിൻ തട്ടിപ്പ് മലയോരത്ത് വ്യാപകം; ആലക്കോടും പണം നഷ്ടപ്പെട്ടവർ നിരവധി

 


കണ്ണൂര്‍: 'ബിറ്റ്കോയി'നെക്കുറിച്ച് ഒന്നുമറിയാതെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ തലവെച്ചവര്‍ക്ക് നഷ്ടം ലക്ഷക്കണക്കിന് രൂപ. ബിറ്റ്‌കോയിന്‍ മൈനിങ്ങിലൂടെയാണെന്ന് പറഞ്ഞ് ദിവസലാഭവിഹിതം നല്‍കി പ്രലോഭിപ്പിച്ചാണ് 500-ലധികം പേരെ പറ്റിച്ചത്. 'ബിറ്റ്ഫറി ഡോട്ട് കോം' എന്ന കമ്പനിയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് 'ബിറ്റിവൈ ടോക്കണ്‍ ക്ലബ്ബ്'  ആണ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയത്. ഒരു ഗ്രൂപ്പിലെ 250 പേരാണ് തട്ടിപ്പ് പുറത്തുപറഞ്ഞത്. ഇതുപോലെ മൂന്ന് ഗ്രൂപ്പുകള്‍ ഉണ്ടെന്ന് പണം നഷ്ടപ്പെട്ടവര്‍ പറയുന്നു.

ലക്ഷങ്ങള്‍ തട്ടിയെടുത്ത സൈറ്റും അഡ്മിന്‍മാരും അപ്രത്യക്ഷമായി. കേരളത്തിലും പുറത്തുമുള്ളവരാണ് ഈ വാട്‌സാപ്പ് ഗ്രൂപ്പിലുള്ളത്. ബിറ്റ്കോയിനും ഇടപാടും ഇതുവരെ കേള്‍ക്കാത്തവര്‍പോലും പണം നല്‍കിയെന്നതാണ് വിചിത്രം. പണം കിട്ടുമെന്ന് മാത്രമാണ് അറിയാവുന്ന കാര്യം. മാസങ്ങളായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇത്.


ഭൂരിഭാഗം പേരും ഇതില്‍ ചേര്‍ന്നത് സുഹൃത്തുക്കളയച്ച ലിങ്ക് വഴി. ശേഷം കമ്പനി അവരെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാക്കി. വിശ്വാസ്യത നേടാനാണിത്. ഇടപാട് നടത്താന്‍ 'ബിറ്റ് കോയിന്‍ മൈനിങ് യന്ത്രം' വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് ഗ്രൂപ്പിന്റെ അഡ്മിന്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. അതിന് വാലറ്റ് വഴി പണം റീചാര്‍ജ് ചെയ്യണം. 580 രൂപതൊട്ട് 1.69 ലക്ഷം രൂപവരെ റീ ചാര്‍ജ് ചെയ്തവരുണ്ട്. യന്ത്രത്തിന്റെ വാടക എല്ലാ ദിവസവും തിരിച്ചുതരുന്നത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ഡിസ്പ്ലേയില്‍ കാണിക്കും. പിന്‍വലിക്കല്‍ ഓപ്ഷനിലൂടെ തുക അക്കൗണ്ടില്‍നിന്ന് എടുക്കാം.

ഭൂരിഭാഗം പേരും ആദ്യമാസങ്ങളില്‍ തുക പിന്‍വലിച്ചിരുന്നു. ഇങ്ങനെ പണം ലഭിച്ചവരാണ് സുഹൃത്തുക്കളോട് കാര്യം പറഞ്ഞതും അവര്‍ ചേര്‍ന്നതും. കമ്പനി അഡ്മിന്‍മാര്‍ നിര്‍ദേശങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യും. പേര് അറിയില്ല. വേറെ ആശയവിനിമയവുമില്ല. ഈ മാസം ആദ്യം ചില പ്രശ്നങ്ങള്‍ വന്നു. പണം പിന്‍വലിക്കാന്‍ നികുതിപ്രശ്നം വന്നതിനാല്‍ 'നികുതിരഹിതയന്ത്രം' വേണമെന്ന് അഡ്മിന്‍മാര്‍ നിര്‍ദേശിച്ചു. അതിന് 9,000 രൂപ നല്‍കിയതായി ആലക്കോട് സ്വദേശി  പറഞ്ഞു.


ഗൂഗിള്‍ പേ വഴിയാണ് പണമടച്ചത്. പിന്നീടും പണം പിന്‍വലിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ചില സാങ്കേതികത പറഞ്ഞു. 'പണം പിന്‍വലിക്കാനുള്ള യന്ത്രം' ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമേ ഇടപാട് നടത്താനാകൂ എന്നായിരുന്നു സന്ദേശം. ഇതിന് 5,000 രൂപ തൊട്ട് 25,000 രൂപ വരെ റീചാര്‍ജ് ചെയ്തതായി ചേര്‍ത്തല സ്വദേശി ശ്രീകാന്ത് പറഞ്ഞു. അടുത്ത സന്ദേശത്തിന് കാത്തുനില്‍ക്കെയാണ് സൈറ്റും ഗ്രൂപ്പും അപ്രത്യക്ഷമായത്. പോലീസില്‍ പരാതി നല്‍കുമെന്ന് തട്ടിപ്പിനിരയായവര്‍ അറിയിച്ചു.

ബിറ്റ്കോയിനും മൈനിങ്ങും

ഇന്റര്‍നെറ്റിലൂടെ ഉപയോഗിക്കുന്ന ക്രിപ്റ്റോ കറന്‍സിയാണ് ബിറ്റ്‌കോയിന്‍. അത് ലോഹനിര്‍മിതമായ നാണയമോ കറന്‍സിയോ അല്ല. കംപ്യൂട്ടര്‍ ഭാഷയില്‍ തയ്യാറാക്കിയിട്ടുള്ള ഒരു പ്രോഗ്രാം അല്ലെങ്കില്‍ സോഫ്റ്റ്വേര്‍ കോഡാണ്. ബിറ്റ്കോയിന്‍ ഉപജ്ഞാതാക്കള്‍ നിശ്ചിത കോടി ബിറ്റ്‌കോയിനുകളാണ് സൃഷ്ടിച്ചത്. അത് മൈനിങ് ചെയ്ത് ഇടപാട് നടത്താം. ബിറ്റ്‌കോയിന്‍ മൈനിങ്ങിന് വലിയ കംപ്യൂട്ടിങ് പവര്‍ വേണം. പുതിയ കോയിന്‍ കിട്ടാന്‍ ബിറ്റ്‌കോയിന്‍ നെറ്റ്വര്‍ക്കില്‍ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ബിറ്റ്‌കോയിന്‍ മൈനിങ് എന്നു വിളിക്കുന്നത്.

Post a Comment

Previous Post Next Post