മലയാളി മാധ്യമ പ്രവർത്തകയുടെ മരണം ഭർതൃ പീഡനം മൂലം'; ശരീരത്തിൽ മർദനമേറ്റ പാടുകൾ, മാനസികമായും പീഡിപ്പിച്ചെന്ന് എഫ്‌ഐആർ


ബെംഗളൂരു: മലയാളിയായ റോയിട്ടേഴ്സിലെ യുവ മാധ്യമ പ്രവർത്തക ബെംഗളൂരുവിൽ തൂങ്ങിമരിച്ച സംഭവത്തിനു പിന്നിൽ ഭർതൃ പീഡനം എന്ന് എഫ്‌ഐആർ. കഴിഞ്ഞ ദിവസം ആയിരുന്നു കാസർഗോഡ് വിദ്യാ നഗർ സ്വദേശി ശ്രുതിയെ ബെംഗളൂരു വിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിന് പിന്നാലെ ശ്രുതി യുടെ ഭർത്താവ് അനീഷിനെതിരെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. പിന്നാലെ ആണ് യുവതി ഭർതൃ പീഡനം നേരിട്ടിരുന്നതായി എഫ്‌ഐആറും സ്ഥീരികരിക്കുന്നത്

ശ്രുതിയെ ഭർത്താവ് അനീഷ് നിരന്തരം മർദിച്ചിരുന്നു എന്നും ബെംഗളൂരു പൊലീസ് ചൂണ്ടിക്കാട്ടുന്നു. ശ്രുതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടെന്നും എഫ്ഐആറിൽ പരാമർശം ഉണ്ട്. ശ്രുതിയെ നിരീക്ഷിക്കാൻ മുറിക്കുള്ളിൽ സി സി ടി വി ഉൾപ്പെടെ സ്ഥാപിച്ചിരുന്നു എന്നും എഫ്ഐആർ പറയുന്നു. 'റോയിട്ടേഴ്‌സ്' ബെംഗളൂരു ഓഫീസില്‍ സബ് എഡിറ്ററാണ് ശ്രുതി.ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ശ്രുതിയും ഭര്‍ത്താവ് അനീഷും താമസിച്ചിരുന്നത്. ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം കണ്ണൂർ തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു ഭര്‍ത്താവ് അനീഷ്. നാട്ടില്‍നിന്ന് അമ്മ ഫോണ്‍ വിളിച്ചിട്ട് പ്രതികരണമുണ്ടാവാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബെംഗളൂരുവില്‍ എന്‍ജിനീയറായ സഹോദരന്‍ നിശാന്ത് അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയോട് ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്. ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു.ഇതേത്തുടര്‍ന്ന് എത്തിയപ്പോഴാണ് മുറിക്കുള്ളില്‍ ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അഞ്ചുവര്‍ഷം മുന്‍പായിരുന്നു ശ്രുതിയുടെ വിവാഹം നടന്നത്.വിദ്യാനഗര്‍ ചാല റോഡില്‍ താമസിക്കുന്ന മുന്‍ അധ്യാപകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ നാരായണന്‍ പേരിയയുടെയും മുന്‍ അധ്യാപിക സത്യഭാമയുടെയും മകളാണ് ശ്രുതി.

Post a Comment

Previous Post Next Post