മലയിടുക്കിൽ അകപ്പെട്ടിട്ട് മണിക്കൂറുകൾ; രക്ഷാദൗത്യം ദുഷ്‌കരം; സൈന്യത്തിന്റെ സഹായംതേടി


പാലക്കാട്: മലമ്പുഴയിൽ ചെറാട് മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ സേനയുടെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബെംഗളൂരുവിൽ നിന്നുള്ള സൈനികരുടെ സഹായമാണ് അഭ്യർഥിച്ചത്. അഭ്യർഥന മാനിച്ച് സൈനിക ഹെലികോപ്ടറും സൈനിക പർവതാരോഹരും സ്ഥലത്തെത്തും. ഒപ്പം രക്ഷപ്രവർത്തനത്തിനായി കരസേനയുടെ ഒരു യൂണിറ്റ് വെല്ലിങ്ടണിൽ നിന്നും പുറപ്പെടും.


മലമ്പുഴ ചെറാട് സ്വദേശി ബാബുവാണ് മലയിടുക്കിൽ കുടുങ്ങിയത്. ബാബുവിനെ രക്ഷപ്പെടുത്താനായി നേരത്തെ എൻഡിആർഎഫ് സംഘം നടത്തിയ ഹെലികോപ്ടർ രക്ഷാദൗത്യം വിജയിച്ചിരുന്നില്ല. പാലക്കാടൻ കാറ്റ് പ്രതികൂലമായതനാൽ ഹെലികോപ്ടർ മടങ്ങുകയായിരുന്നു. 
നിലവിൽ എൻഡിആർഎഫിന്റെ രണ്ടംഗ സംഘവും ഫയർഫോഴ്സിന്റേയും പോലീസിന്റേയും സംഘങ്ങൾ സംഭവസ്ഥലത്തുണ്ട്. കൂടുതൽ സൈനിക സംഘങ്ങൾ എത്തുന്നതോടെ നാളെ രാവിലെയോടെയെങ്കിലും ബാബുവിനെ രക്ഷപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
മലയിൽ കുടുങ്ങി 24 മണിക്കൂർ പിന്നിട്ടതിനാൽ ബാബുവിന്റെ ആരോഗ്യനിലയെക്കുറിച്ചും ആശങ്കയുണ്ട്. രാത്രിയിലെ കടുത്ത തണുപ്പും പകൽനേരത്തെ ചുട്ടുപൊള്ളുന്ന ചൂടിനേയും അതിജീവിക്കേണ്ടതുണ്ട്. ഇന്നുച്ചയ്ക്ക് ഹെലികോപ്ടർ സഹായത്തോടെ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഫലവത്തായില്ല. 
ഉച്ചവരെ മലയുടെ ഒരു ഭാഗത്ത് നിന്നുള്ള ആളുകൾക്ക് ബാബുവിനെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. വസ്ത്രം വീശികാണിച്ച് ബാബു ആളുകൾക്ക് സിഗ്നൽ കൊടുത്തിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബൈനോക്കുലർ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ടെങ്കിലും കാഴ്ച വ്യക്തമല്ല. മണിക്കൂറുകൾ പിന്നിട്ടതിനാൽ ബാബു അവശതയിലാണെന്നാണ് കരുതുന്നത്.

Post a Comment

Previous Post Next Post