കണ്ണൂർ: ജില്ലാ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കാത്ത് ലാബ് ഉദ്ഘാടനത്തിന് സജ്ജം. കുറഞ്ഞ ചെലവിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് കാത്ത് ലാബ് സജ്ജമാക്കിയത്. കിഫ്ബി ഫണ്ടിൽ നിന്ന് എട്ട് കോടി രൂപ ചെലവഴിച്ചാണ് നിർമാണം നടത്തിയത്. ജില്ലാ പഞ്ചായത്തിന്റെഫണ്ട് ഉപയോഗിച്ചാണ് ലാബ് വൈദ്യുതീകരിച്ചത്.
എറണാകുളം ജില്ലാ ആശുപത്രിയുടെ മാതൃകയിലാണ് കാത്ത് ലാബ് പ്രവർത്തിക്കുക. പെരിഫെറൽ ബ്ലോക്കുകൾക്കുള്ള ചികിത്സയും ഇവിടെ ലഭ്യമാക്കും. സി ആം മെഷീൻ, ഡൈ ഇൻജെക്ടർ, വെന്റിലേറ്റർ ഉൾപ്പടെയുള്ള സൗകര്യങ്ങളും ലാബിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ലാബിൽ ഒരു കാർഡിയോളജിസ്റ്റും ടെക്നിക്കൽ സ്റ്റാഫും സ്ക്രബ് നഴ്സും ഉൾപ്പെടെ മൂന്നു പേരാണ് ഉണ്ടാവുക. ലാബിനുള്ളിലെ പ്രവർത്തങ്ങൾ ലൈവ് മോണിറ്റർ ചെയ്യാനുള്ള കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. രോഗികൾക്കായി നാല് കിടക്കളോട് പ്രീ കാത്ത് ഏരിയയും രോഗികളുടെ വിശ്രമത്തിനും നിരീക്ഷിക്കുന്നതിനുമായി പത്തു കിടക്കകളോടു കൂടിയ പോസ്റ്റ് കാത് ഐസിയു വും ഒരുക്കിയിട്ടുണ്ട് . ഉദ്ഘാടനത്തിനു ഒരുങ്ങിയ കാത് ലാബ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സന്ദർശിച്ചു.
Post a Comment